തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളിയതിനെതിരെ സെഷന്‍സ് കോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഇന്ന് അപ്പീല്‍ നല്‍കാനാണ് തീരുമാനം. രാഹുലിന്റെ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയും പൊലീസ് നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും കാണിച്ചാണ് അപ്പീല്‍ സമര്‍പ്പിക്കാനൊരുങ്ങുന്നത്.
കൂടാതെ, രാഹുല്‍ മാങ്കൂട്ടത്തലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്തുടനീളം യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം മുന്‍നിരയില്‍ നിന്നുകൊണ്ട് പൊലീസിനെ ആക്രമിച്ചു എന്നാണ് ഇന്നലെ പ്രോസിക്യൂഷന് കോടതിയില്‍ നല്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഈ ആരോപണം വ്യാജമാണെന്നും രാഹുല്‍ പൊലീസുകാരെ ആക്രമിക്കുന്നതിന് തെളിവില്ലെന്നും പ്രതിഭാഗം കോടതിയെ ധരിപ്പിക്കും.
രാഹുലിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ നടപടിക്രമങ്ങളൊന്നും പാലിച്ചില്ല എന്നും പ്രതിഭാഗം വാദിക്കും. കസ്റ്റഡിയിലെടുക്കുമ്പോള്‍ നല്‍കേണ്ട നോട്ടീസ് പൊലീസ് നല്‍കിയില്ല. മറിച്ച് നടപടിക്രമങ്ങള്‍ പാലിക്കാതെ പുലര്‍ച്ചെ അഞ്ചുമണിക്ക് രാഹുലിന്റെ വീട് വളഞ്ഞുകൊണ്ടാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികാര നടപടിയാണ് അറസ്റ്റിന് പിന്നിലെന്നും പ്രതിഭാഗം കോടതിയെ ബോധ്യപ്പെടുത്തും. ഇന്നലെ രാഹുലിന് വേണ്ടി ഹാജരായ അഭിഭാഷകന് മൃദുല്‍ ജോണ്‍ മാത്യു തന്നെയാകും സെഷന്‍സ് കോടതിയില്‍ അപ്പീലും നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക