മലയാളത്തിന്റെ ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസിന് ഇന്ന് 84ാം പിറന്നാൾ. തലമുറകളുടെ വ്യത്യാസമില്ലാതെ നമ്മുടെ ശൈശവവും ബാല്യവും കൗമാരവും യൗവനവും വാർധക്യവുമെല്ലാം യേശുദാസ് സംഗീത സുരഭിലമാക്കി.
തന്റെ 21-ാം വയസിലായിരുന്നു കെ ജെ യേശുദാസിന്റെ ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കുളള കടന്നുവരവ്. 1961 നവംബർ 14, സംഗീത ലോകത്ത് ഒരു അത്ഭുതം പിറവികൊണ്ട ദിനം. അന്നാണ് ‘കാൽപാടുകൾ’ എന്ന സിനിമയ്ക്കായി യേശുദാസിന്റെ സ്വരം ആദ്യമായി റെക്കോർഡ് ചെയ്യപ്പെട്ടത്. ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിൽ വച്ചായിരുന്നു റെക്കോർഡിങ്.
1940 ജനുവരി 10 ന് ഫോർട്ട് കൊച്ചിയിൽ അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും മകനായി ജനിച്ച യേശുദാസ് ആസാമീസ്, കശ്മീരി, കൊങ്കിണി എന്നിവയിലൊഴികെ എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലും പാടി. ചലച്ചിത്ര സംഗീത ലോകത്ത് മാത്രമല്ല, കർണാടക സംഗീത രംഗത്തും ഈ അതുല്യഗായകൻ സാന്നിധ്യം അറിയിച്ചു.
അച്ഛനാണ് ശുദ്ധസംഗീതത്തിന്റെ വഴിയെ യേശുദാസിനെ കൈപിടിച്ചു നടത്തിയത്. എട്ടാം വയസ്സിൽ കൊച്ചിൻ നേവൽ ബേസിലെ സംഗീതമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് അച്ഛൻ പഠിപ്പിച്ച ഗാന്ധികീർത്തനവുമായാണ്. പതിനൊന്നു വയസ്സിൽ പശ്ചിമകൊച്ചിയിലെ ചുള്ളിക്കലിലെ ഒരു ക്ഷേത്ര ഉത്സവത്തിന് കച്ചേരി അവതരിപ്പിച്ചായിരുന്നു അരങ്ങേറ്റം.
അമ്പതിനായിരത്തിലധികം പാട്ടുകൾ യേശുദാസ് പാടിയിട്ടുണ്ടെന്നാണ് കണക്ക്. ചലച്ചിത്ര പിന്നണി ഗാനാലാപനത്തിന് എട്ട് തവണയാണ് കെ ജെ യേശുദാസ് ദേശീയ പുരസ്കാരത്തിന് അർഹനായത്. മികച്ച ഗായകനുള്ള കേരള സംസ്ഥാന പുരസ്കാരം 25 തവണ യേശുദാസിനെ തേടിയെത്തി. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ അടക്കമുള്ള നിരവധി ബഹുമതികൾ നേടുകയും ചെയ്തു.
അമേരിക്കയിലെ ടെക്സസിലുള്ള വീട്ടിലാണ് ഗാനഗന്ധർവന്റെ ജന്മദിന ആഘോഷം. നാല് വർഷമായി യേശുദാസ് കേരളത്തിലേക്ക് വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക