കോട്ടയം: വിനോദസഞ്ചാര രംഗത്ത് പുതിയ ചുവടുവയ്പിലേക്ക് കുമരകം. സംസ്ഥാന സർക്കാർ സ്വകാര്യപങ്കാളിത്തത്തോടെ ആരംഭിച്ച ‘ഹെലി ടൂറിസം’ പദ്ധതിയിലെ പാക്കേജിൽ തുടക്കത്തിൽതന്നെ കുമരകം ഇടം നേടി. മൂന്നാർ, തേക്കടി, കുമരകം, ആലപ്പുഴ പാക്കേജാണ് നിലവിലുള്ളത്. ഹെലി ടൂറിസം പാക്കേജിലൂടെ കായൽഭംഗി പൂർണമായും ഇനി പറന്നുകണ്ട് ആസ്വദിക്കാം.
കുമരകത്ത് രണ്ട് റിസോർട്ടുകളിലായി ഹെലികോപ്ടർ ഇറങ്ങാനുള്ള ഹെലിപാഡുകളുണ്ട്. ഇത് ഉപയോഗപ്പെടുത്തിയാകും സർവീസ്. കൂടുതൽ സർവീസുകൾ വന്നാൽ പുതിയ ഹെലിപാഡുകൾ പണിയും.
ഇതിനോടകം ഇരുപതിലധികം ട്രിപ്പുകളാണ് കുമരകത്തേക്ക് ബുക്കിംഗ് ആയിരിക്കുന്നത്. ചിപ്സാൻ കമ്പനിയാണ് ഹെലി ടൂറിസം നടത്തുന്നത്. ഇവർക്ക് എട്ട് ഹെലികോപ്ടറുകളുണ്ട്. ഇതിൽ നാല് സീറ്റ് മുതൽ 10 സീറ്റ് വരെയുള്ളതുമുണ്ട്.
അഞ്ചുപേർക്ക് ഇരിക്കാവുന്ന ഹെലികോപ്ടറാണ് കുമരകം ഉൾപ്പെടുന്ന പാക്കേജിൽ സർവീസ് നടത്തുന്നത്. രണ്ട് പുതിയ കമ്പനികൾ കൂടി പദ്ധതിയുമായി സഹകരിക്കാൻ താൽപ്പര്യമറിയിച്ചിട്ടുണ്ട്.
ഇവരുടെ സർവീസുകൾകൂടി വരുന്നതോടെ കുമരകത്ത് ഹെലികോപ്ടർ സാധാരണ കാഴ്ചയാകും. ഹെലികോപ്ടറുകൾ ദുരന്തനിവാരണത്തിനും ഉപയോഗിക്കാം. അവശ്യഘട്ടങ്ങളിൽ ജീവൻരക്ഷാപ്രവർത്തനത്തിനും ഉപയോഗിക്കണമെന്ന നിബന്ധനയുൾപ്പെടുന്ന ധാരണാപത്രമായിരിക്കും കമ്പനികളുമായി സർക്കാർ ഒപ്പുവയ്ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക