ഹൈറിച്ച് നിക്ഷേപത്തട്ടിപ്പു കേസിൽ ഉടമകളുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കമ്പനി ഉടമകളുടെ 212 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. 482 കോടി രൂപയാണ് ക്രിപ്റ്റോ കറൻസി വഴി കമ്പനി ഉടമ പ്രതാപൻ, ഭാര്യ ശ്രീന എന്നിവർ ചേർന്ന് സമാഹരിച്ചിരുന്നത്.
കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് ഹൈറിച്ചെന്ന് അന്വേഷണം നടത്തിയ ചേർപ്പ് എസ് ഐ തൃശ്ശൂർ അഡീഷണൽ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 1630 കോടി രൂപയുടെ തട്ടിപ്പാണ് കമ്പനി നടത്തിയത് എന്നും കമ്പനിക്ക് രാജ്യത്താകമാനം 680 ഷോപ്പുകളും 1.63 കോടി ഉപഭോക്താക്കളും ഉണ്ടെന്നും കണ്ടെത്തിയിരുന്നു.
കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനോ അന്വേഷണ ഏജൻസികൾക്കോ കൈമാറാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. തൃശ്ശൂർ ചേർപ്പ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിൽ ഓൺലൈൻ വ്യാപാരത്തിന്റെ പേരിൽ മണി ചെയിൻ തട്ടിപ്പ് നടത്തി നിയമപരമല്ലാത്ത നിക്ഷേപം സ്വീകരിച്ചെന്നും മണി ചെയിൻ തട്ടിപ്പ് ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിലാണ് നടന്നത് എന്നും കണ്ടെത്തിയിരുന്നു.
വലിയതോതിൽ ലാഭം വാഗ്ദാനം ചെയ്ത ക്രിപ്റ്റോ കറൻസി ഉൾപ്പെടെയുള്ള പേരുകളിൽ പണം തട്ടിയെന്നാണ് കമ്പനിക്കെതിരെയുള്ള കേസ്. തട്ടിപ്പ് നടത്തിയ ഹൈറിച്ച് ഓൺലൈൻ ഷോപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കേരളത്തിൽ മാത്രം 78 ശാഖകളും ഇന്ത്യയിൽ ആകെ 680 ശാഖകളുമാണ് ഉള്ളത്.
80 വിദേശരാജ്യങ്ങളിൽ ക്രിപ്റ്റോ കറൻസി വ്യാപാരം നടത്തിയിട്ടുണ്ട്. നിരവധി സാങ്കേതിക കാര്യങ്ങൾ ഉൾപ്പെട്ട കേസ് ആയതിനാൽ സാങ്കേതിക സഹായവും അന്വേഷണത്തിന് കൂടുതൽ സമയവും വേണമെന്ന് പോലീസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക