കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിൽ കടുത്ത വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. ഗവർണറെ കായികമായ അക്രമിച്ച് വരുതിയിലാക്കാനുള്ള ശ്രമം നടക്കുന്നതായി വി മുരളീധരൻ ആരോപിച്ചു. കൊല്ലത്ത് നടന്ന സംഭവം പൊലീസിന് നേരത്തെ അറിയാമായിരുന്നു. ഇതിനുവേണ്ട മുൻകരുതൽ സ്വീകരിച്ചില്ലെന്നും വി മുരളീധരൻ വിമർശനം ഉന്നയിച്ചു.
ഗവർണർക്ക് വേണ്ട സുരക്ഷ പോലീസ് ഒരുക്കിയില്ല. ഭരണഘടനാപരമായ ഉത്തരവാദിത്വം പാലിക്കുന്നതിൽ ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടു. ഗുണ്ടകളെ ഉപയോഗിച്ച് ഗവർണറെ അപായപ്പെടുത്താൻ സാഹചര്യം സൃഷ്ട്ടിച്ചു. ഇത് തീ കളിയാണെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കൊല്ലം നിലമേലിൽ വെച്ചായിരുന്നു ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം നടത്തിയത്.
കരിങ്കൊടി കിട്ടിയതിൽ കോപാകുലനായി ഗവർണർ കാറിൽ നിന്നിറങ്ങുകയും റോഡരികിലുള്ള കടയ്ക്ക് മുന്നിൽ ഇരുന്നുകൊണ്ട് പൊലീസിനെ ശകാരിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനം പോകുമ്പോൾ ഇങ്ങനെയാണോ സുരക്ഷയൊരുക്കുന്നതെന്നും എന്തുകൊണ്ടാണ് നേരത്തെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തില്ലെന്നും ഗവർണർ ചോദിച്ചു. തിരികെ വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ അദ്ദേഹം റോഡരികിൽ തുടർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക