ഗവർണർക്ക് നൽകുന്ന സുരക്ഷയിൽ സിആർപിഎഫിനെ കൂടി ഉൾപ്പെടുത്തണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം. ഗവർണർക്ക് നൽകുന്ന ഇസഡ് പ്ലസ് സുരക്ഷയ്ക്ക് സിആർപിഎഫിനെ കൂടി ഉൾപ്പെടുത്തണമെന്ന ഉത്തരവ് കേന്ദ്രസർക്കാർ സംസ്ഥാന സർക്കാറിന് കൈമാറി.
ഇത് സംബന്ധിച്ച കാര്യത്തിൽ തീരുമാനം എടുക്കുന്നതിനായി നാളെ രാജ്ഭവനിൽ യോഗം ചേരും. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരായി പ്രതിഷേധങ്ങൾ തുടർച്ചയായി നടക്കുന്നതിന് പിന്നാലെ കഴിഞ്ഞ ശനിയാഴ്ചയാണ് കേന്ദ്രസർക്കാർ രാജ്ഭവന്റെ സുരക്ഷാ ചുമതല സി ആർ പി എഫിന് കൈമാറിയത്.
കൊല്ലത്ത് എസ്എഫ്ഐ പ്രവർത്തകർ ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയതിനെത്തുടർന്ന് പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നിവരുമായി ഗവർണർ ആശയവിനിമയം നടത്തിയതിന് പിന്നാലെ 30 അംഗ സിആർപിഎഫ് സംഘം ഗവർണറുടെ സുരക്ഷയ്ക്കായി കേന്ദ്രം ഒരുക്കിയിരുന്നു.
തുടർന്ന് മസ്കറ്റ് ഹോട്ടലിൽ നടന്ന പരിപാടിയിലും തുടർന്ന് വിമാനത്താവളത്തിലേക്കും സിആർപിഎഫ് സംഘം ഗവർണറെ അനുഗമിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര നടപടിയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു.
എസ്പിജി സുരക്ഷയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന സുരക്ഷാപരിരക്ഷയായ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷാ സംവിധാനത്തിൽ സിആർപിഎഫ് കമാൻഡോകൾക്കൊപ്പം 55 സുരക്ഷ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. നിലവിൽ കേരളത്തിലെ മുഖ്യമന്ത്രിക്ക് മാത്രമാണ് ഇസഡ് പ്ലസ് സുരക്ഷ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക