വണ്ടിപെരിയാറിൽ ആറു വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ട നടപടി നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ച കാരണമാണ് പ്രതി കുറ്റവിമുക്തനാക്കപ്പെട്ടതെന്നാണ് ആരോപണം. സണ്ണി ജോസഫ് എംഎൽഎയാകും അടിയന്തര പ്രമേയത്തിന് നോട്ടീസ് സമർപ്പിക്കുക.
തെളിവുകളുടെ അഭാവത്തിലായിരുന്നു പ്രതിയെ വിചാരണ കോടതി വെറുതെ വിട്ടത്. എന്നാല്‍ പ്രോസിക്യൂഷന് ഹാജരാക്കിയ തെളിവുകള്‍ വിശകലനം ചെയ്യുന്നതില്‍ വിചാരണ കോടതി പരാജയപ്പെട്ടെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്കിയ അപ്പീലില്‍ വ്യക്തമാക്കുന്നത്. പ്രതി അര്‍ജുനെതിരെ പൊലീസ് ചുമത്തിയ ബലാത്സംഗം, കൊലപാതകം ഉള്‍പ്പടെ ഒരു കുറ്റവും പ്രോസിക്യൂഷന് തെളിയിക്കാൻ സാധിച്ചില്ല.
2021 ജൂണ്‍ മുപ്പതിനാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറ് വയസുകാരിയെ കഴുത്തില്‍ ഷാള്‍ കുരുക്കി കൊലപ്പെടുത്തിയത്. കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാര്‍ സ്വദേശി അര്‍ജുനാണ് കൃത്യം ചെയ്തതെന്ന് പോലീസ് കണ്ടെത്തിയതും ഇയാളെ അറസ്റ്റ് ചെയ്തതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക