വയനാട്: രണ്ട് ദിവസങ്ങളായി വയനാട്ടിൽ ഭീതി പടര്‍ത്തിയ ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്നയെ ട്രാക്ക് ചെയ്തു. മണ്ണുണ്ടിക്ക് സമീപമാണ് ബേലൂര്‍ മഖ്ന ഇപ്പോൾ ഉള്ളതെന്നും മയക്കുവെടി വെക്കാനുള്ള സജ്ജീകരണങ്ങൾ കഴിഞ്ഞെന്നും ഡിഎഫ്ഒ മാര്ട്ടിന് ലോവല്‍ അറിയിച്ചു. അസ്സിസ്റ്റന്റ് വെറ്റിനറി സർജൻ ഡോ അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം വനത്തിനകത്തേക്ക് പ്രവേശിച്ചു.
ബേലൂര്‍ മഖ്നയെ ഇന്ന് തന്നെ മയക്കുവെടി വെക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കുമെന്ന് ഡിഎഫ്ഒ ഔദ്യോഗികമായി അറിയിച്ചു. മണ്ണുണ്ടി കോളനിക്ക് സമീപമാണ് നിലവിൽ ബേലൂര്‍ മഖ്നയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഈ പ്രദേശത്തേക്ക് നാല് കുംകിയാനകളെ എത്തിച്ചിട്ടുണ്ട്.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചകര്യമില്ലെന്നും ആളെക്കൊല്ലി ആനയെ ഇന്ന് തന്നെ മുത്തങ്ങയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് കടക്കുമെന്നും ഡിഎഫ്ഒ മാര്ട്ടിന് ലോവല്‍ വ്യക്തമാക്കി. ഇന്നലെ ആനയുടെ 100 മീറ്റര്‍ അടുത്ത് ദൗത്യസംഘം എത്തിയിരുന്നു. കുംകിയാനകളുടെ സഹായത്തോടെ മാത്രമേ മയക്കുവെടി വെക്കാൻ കഴിയു എന്നും ദൗത്യം പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും ഡിഎഫ്ഒ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക