വിവിധ ആവശ്യങ്ങൾ ഉനയിച്ച കർഷകർ ‘ഡൽഹി ചലോ’ എന്ന പേരിൽ നടത്തുന്ന മാർച്ചിനെ പിന്തുണച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്ത്. അന്നം തരുന്നവരെ ജയിലിൽ ഇടുന്നത് തെറ്റാണെന്നും കർഷകരുടേത് ന്യായമായ ആവശ്യമാണ് എന്നും കർഷകരുടെ മാർച്ചിനെ പിന്തുണച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
ഡൽഹിയിലെ ബവാന സ്റ്റേഡിയം താൽക്കാലിക ജയിലാക്കി മാറ്റണമെന്ന കേന്ദ്രസർക്കാർ അഭ്യർത്ഥന സർക്കാർ തള്ളുകയും ചെയ്തു. ജനാധിപത്യത്തിൽ സമാധാനപരമായ പ്രതിഷേധിക്കാൻ ഓരോ പൗരനും അവകാശമുണ്ടെന്ന് പറഞ്ഞ കെജ്രിവാൾ അന്നം തരുന്ന കർഷകരെ അറസ്റ്റ് ചെയ്യുന്നത് തെറ്റാണെന്നും കർഷകരുമായി ചർച്ച നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയാണ് കേന്ദ്രസർക്കാർ ചെയ്യേണ്ടത് എന്നും പറഞ്ഞു.
രാജ്യത്തിന് അന്നം വിളമ്പുന്ന കർഷകരെ അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കുന്നത് മുറിവിൽ ഉപ്പു പുരട്ടുന്നതു പോലെയാണെന്നും കേന്ദ്രസർക്കാരിന്റെ ഇത്തരം നയങ്ങളുടെ ഭാഗമാവാൻ ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹി ചലോ മാർച്ചിൽ ട്രക്കുകളിൽ ആയി എത്തിയ കർഷകരെ പഞ്ചാബ് ഹരിയാന അതിർത്തിയിൽ പോലീസ് തടഞ്ഞത് സംഘർഷത്തിന് ഇടയാക്കി.
മാർച്ചിൽ പങ്കെടുത്ത കർഷകരെ പിരിച്ചുവിടാൻ പോലീസ് വ്യാപകമായി കണ്ണീർ വാതകം പ്രയോഗിക്കുകയും കർഷകർ എത്തിയ ട്രക്കുകളും ട്രാക്ടറുകളും പിടിച്ചെടുക്കുകയും ചെയ്തു. കാൽനടയായി മാർച്ചിന് എത്തുന്ന കർഷകരെ കസ്റ്റഡിയിലെടുത്ത് തിരിച്ചയക്കാനാണ് പോലീസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക