കൊച്ചി: എറണാകുളം ജില്ലയിൽ ചൂട് ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും മുന്നറിയിപ്പുമായി രംഗത്തെത്തി. ജില്ലയിൽ കഴിഞ്ഞ ദിവസം 33 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. ഇനി വരുന്ന ദിവസങ്ങളിലും താപനില വർധിക്കാൻ സാധ്യത ഉള്ളതിനാൽ തൊഴിൽ സമയം ഉൾപ്പെടെ ക്രമീകരിച്ച് ചൂടിനെ പ്രതിരോധിക്കാനാണ് നിർദേശം.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അനുഭവപ്പെടുന്ന ചൂടാണ് ഫെബ്രുവരി ആദ്യ ആഴ്ചയിൽ തന്നെ ജില്ലയിൽ രേഖപ്പെടുത്തിയത്. താപനില ഉയരുന്ന പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടം ജാഗ്രതയിലാണ്. വെയിൽ കൂടിയ സമയങ്ങളിൽ പുറത്ത് ജോലി ചെയ്യുന്നവർ ജോലി സമയം ക്രമീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചു. ദാഹമില്ലെങ്കിലും വെള്ളം കൂടുതൽ കുടിക്കണം. ജലാംശമുള്ള പഴവർഗങ്ങൾ കഴിക്കണമെന്നും നിർദേശത്തിലുണ്ട്. ചൂട് കൂടിയതോടെ ദേശീയ പാതാ നിർമാണത്തിനെത്തിയ തൊഴിലാളികൾ ഉൾപ്പെടെ ബുദ്ധിമുട്ടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക