ന്യൂഡൽഹി: കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി റിപ്പോർട്ട്. പാർട്ടി ട്രഷറർ അജയ് മാക്കൻ ആണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. കൊടുത്ത ചെക്കുകൾ ബാങ്കുകൾ അംഗീകരിക്കുന്നില്ല. കോൺഗ്രസിൽ നിന്നും യൂത്ത് കോൺഗ്രസിൽ നിന്നുമായി 210 കോടി രൂപ തിരിച്ചുപിടിക്കണമെന്നാണ് ആദായ നികുതി വകുപ്പിന്റെ ആവശ്യമെന്നും അജയ് മാക്കൻ പറഞ്ഞു.
അക്കൗണ്ടിലുള്ളത് ക്രൗഡ്ഫണ്ടിങ്ങിലൂടെ സമാഹരിച്ച പണമാണ്. തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെയാണ് പ്രതിപക്ഷ പാർട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനാധിപത്യത്തെ മരവിപ്പിക്കുന്നതിന് തുല്യമാണ് ഈ നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.അതേസമയം, രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്ന ഇലക്ടറൽ ബോണ്ട് സംവിധാനത്തെ റദ്ദാക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇലക്ടറൽ ബോണ്ടുകളുടെ വിതരണം നിർത്തിവയ്ക്കണമെന്നാണ് സുപ്രീം കോടതി നിർദേശിച്ചിരുന്നു. വിവരങ്ങൾ രഹസ്യമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും പൗരന്റെ വിവരാവകാശത്തെ ലംഘിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിധി പറഞ്ഞത്. 2018 -19 ലെ അദായ നികുതി വകുപ്പ് റിട്ടേൺസിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് സമയം നോക്കിയാണ് നടപടി. കോൺഗ്രസിന് വിശ്വാസം ജുഡീഷ്യറിയിൽ ആണ്. ജനാധിപത്യത്തെ സംരക്ഷിക്കാൻ തെരുവിൽ പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക