തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് യോഗം തലസ്ഥാനത്ത് പുരോഗമിക്കുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും 11 സെനറ്റ് അംഗങ്ങളും നേരത്തെ ഹാളിലെത്തിയിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും യോഗത്തിൽ പങ്കെടുക്കാനെത്തി. വിസി നിയമന സെർച്ച് കമ്മറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കുന്നതിനാണ് യോഗം ചേർന്നത്. ഗവർണറുടെ നോമിനികളെ എസ്എഫ്ഐ തടയുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഗവർണർക്ക് കടുത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്. സെനറ്റ് ഹാളിന് പരിസരത്തായി പൊലീസിന്റെ കനത്ത സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.
പ്രതിഷേധക്കാര്‍ എത്തുമുൻപ് തന്നെ ഗവർണറെയും 11 സെനറ്റ് അംഗങ്ങളെയും സെനറ്റ് ഹാളിൽ എത്തിച്ചേർന്നു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് നന്ദൻ ഉൾപ്പെടെയുള്ള ആളുകൾ ക്യാമ്പസിനുള്ളിൽ ഉണ്ട്. ചാൻസിലറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചത്. കാലിക്കറ്റ് സർവകലാശാലയിലെതുപോലെ ഇവിടെയും പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിനാൽ പൊലീസ് സംരക്ഷണ വേണമെന്ന് വെെസ് ചാൻസിലറും അംഗങ്ങളും നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു. കേരള സർവകലാശാലയിൽ താൽക്കാലിക വിസിക്ക് പകരം സ്ഥിരം വിസി വരണമെങ്കിൽ ആദ്യം സെർച്ച് കമ്മിറ്റി രൂപീകരിക്കേണ്ടതുണ്ട്.
അതിലേക്കുള്ള സർവകലാശാല പ്രതിനിധിയെ നൽകണമെന്ന ഗവർണറുടെ ആവർത്തിച്ചുള്ള നിർദേശം കാരണമാണ് കേരള സർവകലാശാലയിൽ സെനറ്റ് യോഗം ചേർന്നത്. യോഗം ചേരാനുള്ള തീരുമാനത്തിന് പിന്നാലെ വലിയ എതിർപ്പുകളും ഉണ്ടായിരുന്നു. സർവകലാശാല ഭേദഗതി ബിൽ തീരുമാനം ആകാതെ സെനറ്റ് പ്രതിനിധിയെ നൽകേണ്ടതില്ലയെന്നാണ് ഇടത് അംഗങ്ങളുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക