തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് സിപിഐഎം. സ്ഥാനാര്‍ത്ഥി പട്ടികയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ നാളെ രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും ഉച്ചക്ക് ശേഷം സംസ്ഥാന കമ്മിറ്റിയും ചേരും. സംസ്ഥാന നേതൃയോഗങ്ങളിലെ തീരുമാനത്തിന് ശേഷം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളുടെ അംഗീകാരം കൂടി വാങ്ങിയിട്ട് 27ന് ഔദ്യോഗികമായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടക്കും.
സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ പ്രാഥമിക നിര്‍ദേശങ്ങള്‍ ജില്ലാ സെക്രട്ടേറിയറ്റുകള്‍ ചര്‍ച്ച ചെയ്ത് കഴിഞ്ഞതോടെ സിപിഐഎം മത്സരിക്കുന്ന 15 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിൽ ഏതാണ്ട് ധാരണ ആയിട്ടുണ്ട്. ഭൂരിപക്ഷം മണ്ഡലങ്ങളിലും ഒറ്റ പേരിലേക്ക് എത്താൻ കഴിഞ്ഞു. അതിലും മാറ്റം വേണമോയെന്ന് നാളെ രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ആലോചിച്ച് തീരുമാനിക്കും. മന്ത്രിസഭയില്‍ നിന്ന് കെ രാധാകൃഷ്ണനെ മത്സരത്തിന് ഇറക്കുന്നതിലും കെ കെ ശൈലജയെ മത്സരിപ്പിക്കുന്നതിലും എല്ലാം ഒരിക്കല്‍ കൂടി ആലോചിക്കും.
ആലത്തൂര്‍ സീറ്റ് തിരിച്ചുപിടിക്കാനാണ് ജനകീയനായ മന്ത്രി കെ രാധാകൃഷ്ണനെ ഇറക്കുന്നത്. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജയെ വടകരയിലും, ടി എം തോമസ് ഐസക്കിനെ പത്തനംതിട്ടയിലും, എളമരം കരീമിനെ കോഴിക്കോട്ടും മത്സരിപ്പിക്കാനും ചർച്ചയിൽ ധാരണയായിട്ടുണ്ട്. മൂന്ന് ജില്ലാ സെക്രട്ടറിമാരെയും മത്സരിപ്പിക്കാന്‍ ധാരണയിലെത്തികഴിഞ്ഞു. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും വര്‍ക്കല എംഎല്‍എയുമായ വി ജോയി ആറ്റിങ്ങല്‍ സീറ്റില്‍ നിർത്തും. കാസര്‍കോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്മാസ്റ്ററിനെ കാസര്‍കോട് മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്നാണ് ജില്ലാ നേതൃത്വം നൽകിയ ശുപാര്‍ശ. ടി വി രാജേഷിന്റെ പേര് കൂടി സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലുണ്ടെന്ന് സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക