കൊച്ചി: ഫെബ്രുവരി 23 വെള്ളിയാഴ്ച മുതൽ മലയാള സിനിമകൾ തിയേറ്ററുകളിൽ റിലീസ് ചെയ്യില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്.
നിർമാതാക്കൾ പറയുന്ന പ്രോജെക്ടറുകൾ തന്നെ വെക്കണമെന്ന നിബന്ധന പ്രതിസന്ധിയുണ്ടാക്കുന്നു. പുതിയ തിയേറ്ററുകളിൽ മാത്രം പുതിയ പ്രൊജക്ടറുകൾ വെക്കണം എന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ.
നിശ്ചിത ദിവസത്തിന് മുന്‍പ് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ സിനിമ റിലീസ് ചെയ്യുന്നത് അവസാനിപ്പിക്കണം. 42 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രം ഒടിടിയില്‍ ഇറക്കുന്നു തുടങ്ങിയവയാണ് തിയേറ്റര്‍ ഉടമകളുടെ പരാതി. നിര്‍മാതാക്കളുടെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണം ലഭിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും ഫിയോക് പറയുന്നു.
‘തിയേറ്ററിൽ റിലീസ് ചെയ്ത സിനിമകൾ 28-ാം ദിവസം മുതൽ ഒടിടിയിലേക്ക് നൽകുന്നു. 15 ദിവസം കഴിയുമ്പോൾ തന്നെ അതിന്റെ പരസ്യം നൽകുന്നു. സിനിമകൾക്ക് പബ്ലിസിറ്റി കോൺട്രിബ്യൂഷൻ നൽകാൻ കഴിയില്ല. ഫിലിം റെപ്രസെൻ്റേറ്റർമാർക്ക് പണം നൽകാൻ കഴിയില്ല’എന്നും ഫിയോക് പ്രസിഡന്റ് വിജയകുമാർ പറഞ്ഞു.
നിർമാതാക്കളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും സംഘടന വ്യക്തമാക്കി. എന്നാൽ ഇതിനോട് നിർമ്മാതാക്കൾ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.
നേരത്തേയും തങ്ങളുടെ ആവശ്യങ്ങള്‍ ഫിയോക് നിര്‍മാതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനോട് അനുകൂല നിലപാടല്ല നിര്‍മാതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് ഫിയോക് പറഞ്ഞു. നിലവില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രങ്ങളെ പ്രതിഷേധം ബാധിക്കില്ലെന്ന് തിയേറ്ററുടമകള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക