വിളകൾക്ക് മിനിമം താങ്ങുവില ആവശ്യപ്പെട്ട് കർഷകർ നടത്തിയ ‘ഡൽഹി ചലോ’ പ്രതിഷേധ മാർച്ചിൽ സംഘർഷം. കർഷകർക്ക് നേരെ പഞ്ചാബ്- ഹരിയാന അതിർത്തിയിൽ വെച്ച് പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. വിളകൾക്ക് മിനിമം താങ്ങുവില ഗ്യാരണ്ടി നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാറുമായി കർഷക പ്രതിനിധികൾ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് കർഷകർ സമരം പുനരാരംഭിക്കുകയായിരുന്നു.
കർഷകർ നടത്തുന്ന പ്രതിഷേധ മാർച്ച് തടയുന്നതിനായി കോൺക്രീറ്റ് ബീമുകൾ, മുൾവേലികൾ, വലിയ ഷിപ്പിംഗ് കണ്ടെയ്നറുകൾ, ആണികൾ എന്നിവ ഒരുക്കിയ പോലീസ് കർഷക സമരത്തെ നേരിടാൻ നിരവധി മുന്നൊരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. കർഷകർക്ക് യന്ത്രങ്ങൾ നൽകരുതെന്ന് നാട്ടുകാരോടും പോലീസ് ബാരിക്കേഡുകൾ പൊളിക്കാൻ സമരക്കാർ കൊണ്ടുവന്ന ഉപകരണങ്ങൾ പിടിച്ചെടുക്കാൻ പഞ്ചാബ് പോലീസിനോടും ഹരിയാന പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഹൈഡ്രോളിക് ക്രെയിൻ ഉൾപ്പെടെയുള്ള ഉപകരണങ്ങളാണ് പോലീസിന്റെ ബാരിക്കേഡുകൾ പൊളിക്കാൻ കർഷകർ ഒരുക്കിയിട്ടുള്ളത്. പോലീസിന്റെ കണ്ണീർവാതകത്തിൽ നിന്നും രക്ഷപ്പെടുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഹെൽമറ്റുകളും കർഷകർ കരുതിയിട്ടുണ്ട്.
കർഷക പ്രതിഷേധം നടക്കുന്ന ശംഭുവിൽ ഇതിനകം തന്നെ 1200 ട്രാക്ടർ ട്രോളികളും, 300 കാറുകളും 10 മിനി ബസുകൾ എന്നിവയുമായി 14000ത്തോളം കർഷകരാണ് എത്തിയിട്ടുള്ളത്. കേന്ദ്രമന്ത്രി അർജുൻ മുണ്ട കർഷകരുമായി ചർച്ചയ്ക്ക് സന്നദ്ധത അറിയിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക