തിരുവനന്തപുരം കാരക്കാമണ്ഡപത്ത് വീട്ടിൽ നടന്ന പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ നേമം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൂന്തുറ സ്വദേശി ഷമീനയും (36) കുഞ്ഞുമാണ് കഴിഞ്ഞ ദിവസം മരിച്ചത്. ആശുപത്രിയിൽ പോകാൻ കൂട്ടാക്കാതെ വീട്ടിൽ പ്രസവിക്കുകയായിരുന്നു. ഭർത്താവിന്റെ ആദ്യ ഭാര്യയും മകളുമാണ് ഷമീനയുടെ പ്രസവമെടുത്തത്.
മൂന്ന് കുട്ടികളുള്ള ഷമീനയുടെ നാലാമത്തെ പ്രസവമായിരുന്നു ഇത്. ഭർത്താവ് സ്ഥലത്തില്ലാതിരുന്നതിനാൽ ഷമീനയും മൂന്ന് മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. നാട്ടുകാരുമായി കാര്യമായ ബന്ധമില്ലാതിരുന്ന ഭർത്താവ് ഇടയ്ക്ക് വീട്ടിൽ വന്നുപോവുമായിരുന്നു. ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ പ്രദേശത്തെ ആശ വർക്കർമാർ ഉൾപ്പെടെ വീട്ടിലെത്തി ഇവരോട് ആശുപത്രിയിൽ ചികിത്സ തേടാൻ നിർദേശിച്ചെങ്കിലും വിസമ്മതിക്കുകയായിരുന്നു.
ചൊവ്വാഴ്ച ആശുപത്രിയിൽ പോകാതെ വീട്ടിൽ തന്നെ പ്രസവമെടുക്കാനുള്ള ശ്രമത്തിനിടെയാണ് അമ്മയുടെയും കുഞ്ഞിന്റെയും മരണം സംഭവിച്ചത്. ഷമീനയുടെ ഭർത്താവിന്റെ ആദ്യ ഭാര്യയും മൂത്ത കുട്ടിയുമാണ് പ്രസവമെടുക്കാൻ ഈ സമയം ഒപ്പം ഉണ്ടായിരുന്നത്. പ്രസവത്തെ തുടർന്ന് അമിതമായ രക്തസ്രാവമുണ്ടായതാണ് അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിന് കാരണം. പിന്നീട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഈ വിവരങ്ങളെല്ലാം പുറംലോകം അറിയുന്നത്.
ഷമീന പാലക്കാട് സ്വദേശിനിയാണ്. നേരത്തെ പൂന്തുറയിൽ താമസിച്ചിരുന്ന ഇവർ അടുത്താണ് കാരയ്ക്കാമണ്ഡപത്ത് എത്തി വാടക വീടെടുത്ത് താമസം തുടങ്ങിയത്. സംഭവത്തിൽ നേമം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക