തൃശൂർ: ഗുരുവായൂർ തിരുവുത്സവത്തിന് ഇന്ന് കൊടിയേറും. ഇന്ന് രാത്രിയോടെ കൊടിയേറുന്ന ഉത്സവം മാർച്ച് ഒന്നിന് ആറാട്ടോടെയാകും സമാപിക്കുക. ഗുരുവായൂർ ഉത്സവത്തിന് മുന്നോടിയായി നടക്കുന്ന പ്രശസ്തമായ ആനയോട്ടവും ആനയില്ലാ ശീവേലിയും ഇന്ന് നടക്കും.
ഇക്കുറി പത്ത് ആനകളാണ് ആനയോട്ടത്തിൽ പങ്കെടുക്കുക. കൊമ്പന്മാരായ ദേവദാസ്, ഗോപീകണ്ണൻ, രവികൃഷ്ണൻ എന്നിവർ മുൻനിരയിൽ നിന്ന് ഓട്ടമാരംഭിക്കും. കരുതലായി ചെന്താമാരാക്ഷനെയും പിടിയാന ദേവിയേയും തിരഞ്ഞെടുത്തു. മഞ്ജുളാൽ പരിസരത്ത് നിന്ന് ഓടിയെത്തി ആദ്യം ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ആനയാകും ജേതാവ്.
സുരക്ഷാ പ്രശ്നം കണക്കിലെടുത്താണ് ആനകളുടെ എണ്ണം കുറച്ചത്. 25-ലേറെ ആനകൾ പങ്കെടുക്കാറുണ്ടായിരുന്നു. ആനയോട്ടത്തിന് ശേഷമുള്ള പതിവ് ആനയൂട്ടും വേണ്ടെന്ന് വച്ചിട്ടുണ്ട്. അതീവ സുരക്ഷയോടെയാകും ആനയോട്ടം നടത്തുക. ആനയോട്ടം നടക്കുന്ന മഞ്ജുളാൽ മുതൽ ക്ഷേത്രനട വരെ പാപ്പൻമാരുടെ പ്രത്യേക സംഘം നിയന്ത്രണമേറ്റെടുക്കും.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ മഞ്ജുളാലിന് മുൻപിൽ പത്ത് ആനകൾ നിരക്കും. ക്ഷേത്രത്തിൽ നാഴിക മണി മൂന്ന് അടിക്കുന്നതോടെ ആനയ്ക്ക് അണിയാനുള്ള കുടമണികളുമായി ആനക്കാർ മഞ്ജുളാലിലേക്ക് ഓടും. അവ അണിയിച്ച ശേഷം മാരാർ ശംഖ് വിളിക്കും. ഇതോടെ മൂന്ന് ആനകൾ മുൻപിലേക്ക് ഓടും. ക്ഷേത്ര ഗോപുരവാതിൽ കടക്കുന്ന ആനയെ വിജയി ആയി പ്രഖ്യാപിക്കും
കുഭമാസത്തിലെ പൂയം നക്ഷത്രത്തിലാണ് ഉത്സവം കൊടിയേറുന്നത്. ക്ഷേത്രം തന്ത്രിമാർ മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന താന്ത്രിക കർമങ്ങൾക്ക് ശേഷം തന്ത്രി നമ്പൂതിരിപ്പാട് മൂലവിഗ്രഹത്തിൽ നിന്ന് ചൈതന്യം ആവാഹിച്ച സപ്തവർണ കൊടി സ്വർണധ്വജത്തിൽ കൊടിയേറ്റുന്നതോടെയാണ് തിരുവുത്സവത്തിന് തുടക്കമാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക