എഡ്ടെക് കമ്പനി ബൈജൂസിന്റെ സ്ഥാപകനായ ബൈജു രവീന്ദ്രനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജ്യം വിടുന്നത് തടയുന്നതിന് വേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തുവിട്ടത് എന്നാണ് വിവരം. നേരത്തെ വിദേശ നാണ്യ വിനിമയ ചട്ടലംഘനം അടക്കം നിരവധി കേസുകളാണ് ബൈജൂസിനെതിരെ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനു പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ലുക്ക് ഔട്ട് നോട്ടീസ് ബൈജൂസിനെ തേടി എത്തിയത്.
കഴിഞ്ഞവർഷം ഏപ്രിൽ മാസത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 43 കാരനായ ബൈജു രവീന്ദ്രനെതിരെ അന്വേഷണത്തിന് ഉത്തരവിടുന്നത്. കൊച്ചിയിലെ ഇഡി ഓഫീസിന്റെ നിർദേശപ്രകാരമായിരുന്നു അന്വേഷണത്തിന്റെ ഭാഗമായി ഒന്നരവർഷം മുൻപ് ബൈജുവിനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ബൈജൂസ് വിദേശ വിനിമയ ചട്ടം ലംഘിച്ചു എന്നത് സംബന്ധിച്ച അന്വേഷണമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്നത്.
കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസ് വഹിച്ചിരുന്ന അന്വേഷണ ചുമതല പിന്നീട് ബംഗളൂരു ഓഫീസിന് കൈമാറിയിരുന്നു. നേരിട്ടുള്ള വിദേശനിക്ഷേപമായി 28,000 കോടിയോളം രൂപ 2011 മുതൽ 2023 വരെയുള്ള കാലഘട്ടത്തിൽ ബൈജൂസ് ആപ്പിലേക്ക് സ്വീകരിച്ചിട്ടുണ്ട് എന്നാണ് ഈ ഡി നൽകുന്ന കണക്കുകൾ.
ബൈജൂസ് ഈ കാലയളവിൽ നിരവധി വിദേശ സ്ഥാപനങ്ങളിൽ 9,754 (പരസ്യങ്ങൾക്കും പ്രചാരണങ്ങൾക്കും വേണ്ടി ചെലവഴിച്ച തുക 944 കോടി രൂപ അടക്കം ) കോടിയോളം രൂപ നിക്ഷേപിച്ചതായും ഇ ഡി കണ്ടെത്തിയിരുന്നു. കൂടാതെ നിയമപരമായി പാലിക്കേണ്ട അക്കൗണ്ട് ഓഡിറ്റിംഗ് കമ്പനി നടത്തിയിട്ടില്ല എന്നും 2020 21 സാമ്പത്തിക വർഷം മുതൽ കൈവശം സൂക്ഷിക്കേണ്ട സാമ്പത്തിക രേഖകൾ കമ്പനി തയ്യാറാക്കിയിട്ടില്ലെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക