വയനാട് മാനന്തവാടിയിൽ ആളെ കൊല്ലിയായ ആനയുടെ റേഡിയോ കോളർ സിഗ്നൽ ലഭിച്ചു. ആളെക്കൊല്ലി ആനയായ ബേലൂർ മഖ്നയുടെ റേഡിയോ കോളർ സിഗ്നൽ ആണ് ലഭിച്ചത്. ആന കർണാടക മേഖലയിൽ തുടരുന്നതായാണ് ലഭ്യമാകുന്ന വിവരം ഹൈദരാബാദിലെ വന്യജീവി വിദഗ്ധനായ നവാബ് അലി ഖാൻ ദൗത്യ സംഘത്തിനൊപ്പം ആനയെ മയക്കുവെടി വെച്ച് പിടികൂടുന്നതിനായി ചേർന്നിട്ടുണ്ട്.
ആന കർണാടക വനമേഖലയിൽ തുടരുന്നതായി സിഗ്നൽ ലഭിച്ച സാഹചര്യത്തിൽ സംസ്ഥാന വനം വകുപ്പ് ആനയുടെ ചലനം നിരീക്ഷിച്ചു വരികയാണ്. വനപാലകരടങ്ങുന്ന സംഘം ആന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ കനത്ത ജാഗ്രത പുലർത്തുകയും അതിർത്തി പ്രദേശത്ത് റോന്ത് ചുറ്റുകയും ചെയ്യുന്നുണ്ട്. ഈസ്റ്റേൺ സി സി എഫ് കെ വിജയാനന്ദ് വയനാട് ജില്ലയുടെ സ്പെഷ്യൽ മോഡൽ ഓഫീസറായി ചുമതലയേൽക്കുകയും ചെയ്തു.
വന്യജീവി വിദഗ്ധനായ ഹൈദരാബാദിൽ നിന്നുള്ള നവാബ് അലിഖാൻ ട്രാക്കിംഗ് വിദഗ്ധനും ഷാർപ്പ് ഷൂട്ടറും കൂടിയാണ്. ദൗത്യ സംഘത്തിന് വേണ്ട ഉപദേശങ്ങൾ നൽകുന്നതിനാണ് ഇദ്ദേഹം ദൗത്യസംഘത്തിനൊപ്പം ചേർന്നിരിക്കുന്നത്. ആനയെ പിടികൂടും വരെ ദൗത്യം തുടരുമെന്നും വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ നാല് വിദഗ്ധർ കൂടി ദൗത്യസംഘത്തിന്റെ ഭാഗമായതായും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.
മനുഷ്യ- മൃഗ സംഘർഷങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തികൾ ഏകോപിപ്പിക്കുന്നതിന് ആയാണ് ജില്ലയിലെ സ്പെഷ്യൽ മോഡൽ ഓഫീസറായി കെ വിജയാനന്ദ് ചുമതല ഏറ്റിരിക്കുന്നത്. സവിശേഷ അധികാരമുള്ള ഓഫീസർ ആയിരിക്കും വയനാട് സിസിഎഫ്. മാനന്തവാടി നോർത്ത് ഡി എഫ് ഓഫീസ് ക്യാമ്പസിൽ ഇദ്ദേഹത്തിനായി താൽക്കാലിക ഓഫീസ് റൂം സജ്ജമാക്കിയിട്ടുണ്ട്. വാർ റൂം ഉൾപ്പെടെയുള്ളവ വൈകാതെ സജ്ജമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക