പത്തനംതിട്ട ക്ഷേത്രത്തിൽ തൂക്കു വഴിപാടിനിടെ കുഞ്ഞ് താഴെ വീണ സംഭവത്തിൽ അമ്മയെയും ക്ഷേത്ര ഭാരവാഹികളെയും പ്രതികളാക്കി പോലീസ് കേസെടുത്തു. പത്തനംതിട്ട ജില്ലയിലെ ഏഴംകുളം ക്ഷേത്രത്തിലാണ് തൂക്കു വഴിപാടിനിടെ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണത്. ഈ സംഭവത്തിലാണ് കുഞ്ഞിന്റെ അമ്മയെയും ക്ഷേത്രം ഭാരവാഹികളെയും പ്രതിയാക്കി പോലീസ് കേസെടുത്തിരിക്കുന്നത്.
കുഞ്ഞിന്റെ അമ്മയെ കൂടാതെ ഉത്സവ കമ്മിറ്റി ഭാരവാഹികളായ സുധാകരൻ നായർ, പദ്മനാഭൻ നായർ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ക്ഷേത്രം തൂക്ക വില്ലിലെ തൂക്കക്കാരൻ സിനുവിനെ മാത്രം പ്രതിയാക്കി ആദ്യം എഫ്ഐആർ ഇട്ട പോലീസ് പിന്നീട് കുഞ്ഞിന് പരിക്കേറ്റതിനെ തുടർന്ന് ബാലാവകാശ കമ്മീഷന്റെ ഇടപെടൽ ശക്തമായതോടെ കുഞ്ഞിന്റെ അമ്മയെയും ക്ഷേത്രം ഭാരവാഹികളെയും കേസിൽ പ്രതി ചേർക്കുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഏഴംകുളം ക്ഷേത്രത്തിൽ തൂക്കു വഴിപാട് നടത്തുന്നതിനിടെ തൂക്കക്കാരന്റെ കയ്യിൽ നിന്ന് കുഞ്ഞ് താഴെ വീണത്. താഴെ വീണ കുഞ്ഞിന്റെ വലതു കൈക്ക് പൊട്ടൽ ഉണ്ടാവുകയും നെറ്റിയിൽ മുറിവേൽക്കുകയും ചെയ്തു. രക്ഷിതാക്കൾ സംഭവത്തിൽ പരാതിയില്ലെന്ന നിലപാടെടുത്തതോടെ സ്വമേധയാ പോലീസ് കേസെടുക്കുകയായിരുന്നു. ജുവനൈൽ ജസ്റ്റിസ് വകുപ്പ് കൂടി ചേർത്താണ് അമ്മയ്ക്കും ക്ഷേത്ര ഭാരവാഹികൾക്കും എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക