കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തിൽ മകം തൊഴൽ നാളെ. പുലർച്ചെ ഓണക്കുറ്റിച്ചിറയിൽ ആറാട്ടും ഇറക്കിപ്പൂജയും നടത്തിയതോടെ മകം ചടങ്ങുകൾക്ക് തുടക്കമാകും. ശേഷം ആറാട്ടുകടവിൽ പറകൾ സ്വീകരിച്ചശേഷം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു. തുടർന്ന് ഏഴ് ആനകൾ അണിനിരക്കുന്ന മകം എഴുന്നള്ളിപ്പ്. ചോറ്റാനിക്കര മുരളീധരമാരാരുടെ പ്രമാണത്തിൽ പാണ്ടിമേളം നടക്കും.
ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മകം ദർശനത്തിനായി നട തുറക്കുക. ഉച്ചയ്ക്ക് ഒന്ന് മുതൽ മൂന്നുവരെ സ്പെഷ്യൽ നാദസ്വരം. രാത്രി 10.30 വരെ ഭക്തർക്ക് മകം തൊഴാൻ സമയം ക്രമീകരിച്ചിട്ടുണ്ട്. രാത്രി 11-ന് മങ്ങാട്ട് മനയിലേക്ക് പുറപ്പാട്ട് ഇറക്കി പൂജയ്ക്ക് ശേഷം തിരികെ ക്ഷേത്രത്തിലേക്ക്. തുടർന്ന് മകം വിളക്കിനെഴുന്നളളിപ്പ്.
മകം ദർശിക്കാനെത്തുന്ന ഭക്തർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ ചോറ്റാനിക്കരയിൽ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ചോറ്റാനിക്കര സ്കൂൾ ഗ്രൗണ്ട്, പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള ബീമാ ഗ്രൗണ്ട് ചോറ്റാനിക്കര പെട്രോൾ പമ്പിന് മുൻവശത്തെ ഗ്രൗണ്ട് എന്നിവടങ്ങളിലും വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
സ്ത്രീകളെ പടിഞ്ഞാറെ നടയിലൂടെയും പുരുഷന്മാരെയും കുടുംബമായെത്തുന്നവരെയും വടക്കേ പൂരപ്പറമ്പിലൂടെയും ബാരിക്കേഡ് വഴി ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കും. ആറാട്ടുകടവിൽ പറ സ്വീകരിച്ച ശേഷം ദേവിയെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങുകളാണ്. തുടർന്ന് ഏഴ് ആനകൾ അണിനിരക്കുന്ന മയം എഴുന്നള്ളിപ്പ് നടക്കും.
ഒന്നരലക്ഷത്തോളം ഭക്തർ മകം ദർശനത്തിന് എത്തുമെന്നാണ് പ്രതീക്ഷ. അതിനാൽ ക്ഷേത്ര പരിസരത്ത് വിപുലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ദിവസമാണ് കുംഭത്തിലെ മകം. ഈ നാളിൽ ക്ഷേത്രത്തിൽ എത്തി പ്രാർത്ഥി ക്കുന്ന ഭക്തരുടെ മേൽ ദേവി അനുഗ്രഹ വർഷം ചൊരിയുമെന്നാണ് വിശ്വാസം.
ഉത്സവത്തോട് അനുബന്ധിച്ച് 25-നാണ് പൂരം. 26-ന് ഉത്രം ആറാട്ടും നടക്കും. 27-ന് രാത്രി കീഴ്ക്കാവിൽ നടക്കുന്ന അത്തം വലിയ ഗുരുതിയോടെ ഉത്സവത്തിന് കൊടിയിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക