‘ഡൽഹി ചലോ’ മാർച്ച് താത്കാലികമായി നിർത്തിവെക്കാൻ തീരുമാനമെടുത്തത് കർഷക സംഘടനകൾ. ഫെബ്രുവരി 29 വരെ നിർത്തിവെക്കാനാണ് നിലവിലെ തീരുമാനം. തുടർ സമരങ്ങളെക്കുറിച്ച് 29ന് ശേഷം തീരുമാനമുണ്ടാകും. അതുവരെ പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ശംഭു, ഖനൗരി മേഖലയിൽ കർഷകർ തുടരും.
മെഴുകുതിരി മാർച്ച് ഇന്ന് നടക്കും. നാളെ കർഷക സംബന്ധമായ വിഷയങ്ങളിൽ സെമിനാറുകളും ഉണ്ടാകും. ഫെബ്രുവരി 26 ന് ലോക വ്യാപാര സംഘടനയുടെയും മന്ത്രിമാരുടെയും കോലം കത്തിച്ച് കർഷകർ പ്രതിഷേധിക്കും. തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ സംയുക്ത കിസാൻ മോർച്ച, കിസാൻ മസ്ദൂർ മോർച്ച ഫോറങ്ങളുടെ മീറ്റിംഗുകൾ നടത്താനും തീരുമാനം എടുത്തിട്ടുണ്ട്.
കർഷകരുമായി ചർച്ച നടത്തുന്നതിന് മന്ത്രിമാരുടെ മൂന്നംഗ സമിതിക്ക് കേന്ദ്രം രൂപം നൽകിയതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വെള്ളിയാഴ്ച അറിയിച്ചിരുന്നു. കർഷകരുടെ ക്ഷേമത്തിന് കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും സീതാരാമൻ വ്യക്തമാക്കി.
അതേസമയം കർഷക സമരത്തിനിടെ കൊല്ലപ്പെട്ട 21കാരനായ കർഷകൻ ശുഭ്കരൺ സിംഗിന്റെ കുടുംബം പഞ്ചാബ് സർക്കാർ പ്രഖ്യപിച്ച സഹായധനം നിരസിച്ചു. സർക്കാർ പ്രഖ്യാപിച്ച ഒരു കോടി രൂപ നഷ്ടപരിഹാരമാണ് കുടുംബം നിരസിച്ചത്. മകന് നീതിയാണ് വേണ്ടതെന്നും അതിന് പകരം വെക്കാൻ പണത്തിനോ ജോലിക്കോ സാധിക്കില്ലെന്ന് പറഞ്ഞാണ് കുടുംബത്തിന്റെ നീക്കം. മരണം നടന്ന് 48 മണിക്കൂർ പിന്നിടുമ്പോൾ സംഭവത്തിൽ എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നാണ് കുടുംബത്തിന്റെ പ്രതിഷേധം.
പ്രതികരിക്കാൻ ഇവിടെ എഴുതുക