തിരുവനന്തപുരം: കേരളത്തിലെ 10 മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടിക നാളെയോ മറ്റന്നാളോ പ്രഖ്യാപിക്കാൻ ബിജെപിയിൽ കൂടിയാലോചന . 27ന് തിരുവനന്തപുരത്തു പ്രധാനമന്ത്രി പങ്കെടുക്കുന്ന പദയാത്രാ പരിപാടിയുടെ വേദിയിൽ സ്ഥാനാർഥികളെ അവതരിപ്പിക്കാനാണു പാർട്ടി ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി കേരള നേതാക്കളുമായി കേന്ദ്രനേതൃത്വം ഇന്ന് ചർച്ച നടത്തും. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ കൂടാതെ നടി ശോഭനയുടെയും നിർമാതാവ് സുരേഷ്കുമാറിന്റെയും പേരുകൾ പരിഗണനയിലുണ്ട്. ശോഭനയുമായി സുരേഷ് ഗോപി വഴി ചർച്ച നടന്നെന്നാണ് പുറത്തുവരുന്ന വിവരം.
ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട, പാലക്കാട്, എറണാകുളം, തൃശൂർ, മലപ്പുറം, കോട്ടയം, ചാലക്കുടി മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയെങ്കിലും പ്രഖ്യാപിക്കും. പത്തനംതിട്ടയിൽ പി.സി.ജോർജ്, ഷോൺ ജോർജ് എന്നീ പേരുകൾ ഉയർന്ന് വന്നിട്ടുണ്ട്. ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ളയാണ് അനുയോജ്യമെന്ന അഭിപ്രായവും ചില നേതാക്കൾ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ചാലക്കുടിയിൽ ട്വന്റി ട്വന്റി നേതൃത്വവുമായി ബന്ധപ്പെട്ട് പൊതുസമ്മതനെ കളത്തിലിറക്കുന്ന ചർച്ചകളും പാർട്ടിക്കുള്ളിൽ സജീവമായി നടക്കുന്നുണ്ട്. സിനിമാതാരം സുരേഷ് ഗോപി തൃശൂരിൽ സീറ്റ് ഉറപ്പിച്ചതോടെ തിരുവനന്തപുരത്ത് സർപ്രൈസ് സ്ഥാനാർഥി ഉണ്ടാകുമോയെന്നാണ് ഇനി അറിയേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക