തിരുവനന്തപുരം: നേമം കാരക്കാമണ്ഡപത്ത് വീട്ടിലെ പ്രസവത്തിനിടെ ചികിത്സ കിട്ടാതെ അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തില്‍ പ്രതിയുടെ ആദ്യ ഭാര്യയെയും പ്രതി ചേര്‍ത്തു. പ്രതി നയാസിന്റെ ആദ്യ ഭാര്യ റജീനയെയാണ് കേസില്‍ പ്രതിപ്പട്ടികയിൽ ചേര്‍ത്തത്. യുവതിയെ വീട്ടില്‍ പ്രസവിക്കാന്‍ റജീന പ്രേരിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ ചികിത്സ കിട്ടാതെ ഷെമീറ മരിക്കുന്ന സമയത്ത് റജീനയും മകളും ഇവരുടെ വീട്ടിൽ ഉണ്ടായിരുന്നു.
നേരത്തെ റജീനയുടെയും മകളുടെയും മൊഴി പൊലീസ് എടുത്തിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനെ ഇവർ തടഞ്ഞിട്ടുണ്ടോയെന്നാണ് പൊലീസ് അന്വേഷിച്ചത്. വീട്ടില്‍ പ്രസവിക്കാന്‍ പ്രേരിപ്പിച്ചുവെന്ന് തെളിഞ്ഞതോടെ, റജീനയെയും കേസിൽ പ്രതി ചേര്‍ക്കുകയായിരുന്നു. കേസെടുത്തതിന് പിന്നാലെ റജീന ഒളിവില്‍ പോയതായി പൊലീസ് അറിയിച്ചു.
അതേസമയം, നയാസിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. മതിയായ ചികിത്സ നല്‍കാതെ ഭര്‍ത്താവ് നയാസും, അക്യുപങ്ചര്‍ ചികിത്സകന് ഷിഹാബുദ്ദീനും ഒപ്പം ഷെമീറയെ മരണത്തിലേക്ക് തള്ളി വിട്ടുവെന്നാണ് കേസ്. ഇന്നലെ അറസ്റ്റിലായ ഷിഹാബുദ്ദീന് ഇപ്പോൾ റിമാന്‍ഡിലാണ്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക