മൂന്നാം സീറ്റ് വിഷയത്തിൽ നിലപാടിലുറച്ച് ലീഗ്. ലീഗിന്റേത് ന്യായമായ ആവശ്യമാണ് എന്നും നിലപാടിൽ ഉറച്ചുനിൽക്കുന്നതായും ഇ ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു. വിട്ടുവീഴ്ച ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് എന്ന് പറഞ്ഞ അദ്ദേഹം ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അറിയിച്ചു.
കോൺഗ്രസുമായുള്ള ചർച്ചയ്ക്ക് ശേഷം ബാക്കി പ്രതികരിക്കാം എന്ന് പറഞ്ഞ ഇടി മുഹമ്മദ് ബഷീർ എംപി മുസ്ലിം ലീഗിന്റെ ന്യായമായ ആവശ്യം കോൺഗ്രസ് അംഗീകരിക്കും എന്നാണ് കരുതുന്നത് എന്നും കൂട്ടിച്ചേർത്തു.
കോൺഗ്രസ്- ലീഗ് ചർച്ചയ്ക്കായി ലീഗ് നേതാക്കൾ ആലുവയിലെ ഗസ്റ്റ് ഹൗസിൽ എത്തിയിട്ടുണ്ട്. കെപിഎ മജീദ്, പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം, ഇടി മുഹമ്മദ് ബഷീർ എന്നിവരാണ് കോൺഗ്രസുമായുള്ള ചർച്ചയ്ക്ക് ആലുവയിലെ ഗസ്റ്റ് ഹൗസിൽ എത്തിയിട്ടുള്ളത്.
യുഡിഎഫ് കൺവീനറായ എം എം ഹസ്സൻ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ കോൺഗ്രസിന്റെ ഭാഗത്തുനിന്നും ലീഗുമായുള്ള ചർച്ചയിൽ പങ്കെടുക്കും. മൂന്നാം സീറ്റ് വേണമെന്ന നിലപാടിൽ ലീഗ് ഉറച്ചുനിൽക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.
പുതിയതായി സീറ്റ് അനുവദിക്കുകയാണെങ്കിൽ അത് ഏതായിരിക്കും എന്ന കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും. ലീഗിനെ അനുനയിപ്പിക്കാൻ രാജ്യസഭാ സീറ്റ് നൽകാനാണ് കോൺഗ്രസ് ശ്രമിക്കുക. അനുകൂലമായ നിലപാടല്ല സ്വീകരിക്കുന്നത് എങ്കിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് ലീഗ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക