മുംബെെ: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്നി അന്തരിച്ചു. 83 വയസ് ആയിരുന്നു. അധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിലും കുമാർ സാഹ്നി വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു.
മായാ ദർപൺ, ഖയാൽ ഗാഥാ, തരംഗ്, കസ്ബ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ.സംവിധായകന് ആദരാഞ്ജലി അർപ്പിച്ച് സിനിമാ ലോകവും ആരാധകരും എത്തിയിട്ടുണ്ട്.
1940 ഡിസംബർ ഏഴിന് ലർക്കാനയിലാണ് ജനനം. പിന്നീട് കുടുംബസമേതം മുംബെെയിലേയ്ക്ക് താമസം മാറ്റി. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠിച്ചിറങ്ങിയ സാഹ്നി പ്രശസ്ത സംവിധായകൻ ഋത്വിക് ഘട്ടക്കിന്റെ ശിഷ്യൻ ആയിരുന്നു. പിന്നീട്, സാഹ്നി ഫ്രാൻസിലേക്ക് പോകുകയും റോബർട്ട് ബ്രെസന്റെ കൂടെ സഹായിയായി പ്രവർത്തിക്കുകയും ചെയ്തു.
ബോംബെ സർവകലാശാലയില്‍ നിന്ന് പോളിറ്റിക്കല്‍ സയന്‍സിലും ചരിത്രത്തിലും ബിരുദം നേടിയതിന് ശേഷമാണ് സാഹ്നി പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് തിരക്കഥ രചനയും സംവിധാനവും പഠിക്കാനൊരുങ്ങുന്നത്.
1972ല്‍ കുമാര്‍ സാഹ്നി ഒരുക്കിയ ‘മായാ ദര്‍പണ്‍’ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി. 1989-ൽ ഖായൽ ഗാഥയും 1991-ൽ ഭവനതരണയും സാഹ്നി ഒരുക്കി.
1997ൽ രബീന്ദ്രനാഥ ടാഗോറിന്റെ ഛാർ അധ്യായ് എന്ന നോവലിനെ കുമാർ സാഹ്നി ചലച്ചിത്രമാക്കി. സിനിമാലോകത്തെ നിരവധി പേരാണ് അനുശോചനം അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക