ഹൗസിംഗ് ബോർഡ് അഴിമതി കേസിൽ തമിഴ്നാട് ഗ്രാമവികസന മന്ത്രി ഐ പെരിയസ്വാമിയെ കുറ്റവിമുക്തനാക്കിയ പ്രത്യേക കോടതി ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. അഴിമതി കേസിൽ മന്ത്രിയെ കുറ്റവിമുക്തനായ നടപടി റദ്ദാക്കിക്കൊണ്ട് കേസിൽ പുനർവിചാരണ നടത്താനും ഹൈക്കോടതി ഉത്തരവിട്ടു.
കേസിൽ ഹൈക്കോടതി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് സ്വമേധയായെടുത്ത റിവിഷൻ നടപടിയിലാണ് വിധി. അന്തരിച്ച മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ അംഗരക്ഷകൻ ആയിരുന്ന ഗണേശന് 2006 മുതൽ 2011 വരെ ഹൗസിംഗ് ബോർഡ് മന്ത്രിയായിരുന്ന ഐ പെരിയസ്വാമി ഹൗസിംഗ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള വീട് അനധികൃതമായി അനുവദിച്ചു എന്നാണ് പെരിയ സ്വാമി എതിരെയുള്ള കേസ്.
കഴിഞ്ഞ മാർച്ച് മാസത്തിലാണ് എംഎൽഎമാർക്കും എംപിമാർക്കും എതിരായ കേസുകൾ പരിഗണിക്കവേ പ്രത്യേക കോടതി ഐ പെരിയസ്വാമിയെ കുറ്റവിമുക്തനാക്കിയത്. ഈ ഉത്തരവ് റദ്ദാക്കിക്കൊണ്ട് പുനപരിശോധനയ്ക്ക് മദ്രാസ് ഹൈക്കോടതി ജഡ്ജി ആനന്ദ് വെങ്കിടേഷ് സ്വമേധയാ ഉത്തരവിടുകയായിരുന്നു.
ഫെബ്രുവരി 13ന് വാദം പൂർത്തിയായ കേസിൽ ഇന്നാണ് വിധി പ്രഖ്യാപനം ഉണ്ടായത്. കേസിൽ പെരിയ സ്വാമിയെ കുറ്റവിമുക്തനാക്കിയ ഉത്തരവ് റദ്ദ് ചെയ്ത ഹൈക്കോടതി പുനർവിചാരണ നടത്തണമെന്നും കേസിലെ മറ്റ് രണ്ട് പ്രതികൾക്കൊപ്പം വിചാരണ നേരിടണമെന്നും മന്ത്രിയോട് നിർദ്ദേശിച്ചു.
വിചാരണയുടെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് ഹൈക്കോടതി റജിസ്ട്രാർ ജനറലിന് സമർപ്പിക്കണമെന്ന് ഉത്തരവിട്ട എൻ ആനന്ദ് വെങ്കിടേഷ് കുറ്റാരോപിതരായ വ്യക്തികൾ സ്വാധീനിക്കാൻ ശ്രമിക്കുകയാണെങ്കിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യാം എന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക