2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സിറ്റിംഗ് എംപിമാരായ ഇടി മുഹമ്മദ് ബഷീറും അബ്ദുസമദ് സമദാനിയും ഇത്തവണയും മത്സര രംഗത്തുണ്ട്. സമദാനിയുടെ സിറ്റിംഗ് സീറ്റായ മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീറും ഇടി മുഹമ്മദ് ബഷീറിന്റെ സിറ്റിംഗ് സീറ്റായ പൊന്നാനിയിൽ അബ്ദുസമദ് സമദാനിയും മത്സരിക്കും.
ഇത്തവണ മണ്ഡലം ഇരുവരും തമ്മിൽ വെച്ചു മാറുകയാണ് ചെയ്തിരിക്കുന്നത്. മുസ്ലിം ലീഗ് സിറ്റിംഗ് എംപി നവാസ് കനിയെ തമിഴ്നാട്ടിലെ രാമനാഥപുരം സീറ്റിലേക്കും പ്രഖ്യാപിച്ചിട്ടുള്ളത്. തമിഴ്നാട്ടിലെ രാമനാഥപുരം നവാസ് കനിയുടെ സിറ്റിംഗ് സീറ്റ് കൂടിയാണ്.
ഹാട്രിക് വിജയം പൊന്നാനിയിൽ കരസ്ഥമാക്കിയ മുഹമ്മദ് ബഷീർ ഇത്തവണ മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ നിന്ന് കന്നിയങ്കത്തിന് ഇറങ്ങുകയാണ്. 2009 മുതൽ ലോക്സഭയിൽ പൊന്നാനിയെ പ്രതിനിധീകരിക്കുന്ന ഇടി മുഹമ്മദ് ബഷീർ മലപ്പുറം ജില്ലയിലെ വാഴക്കാട് സ്വദേശിയാണ്. നാലുതവണ നിയമസഭാംഗവും ആയിട്ടുണ്ട്.
2021ൽ പതിനേഴാം ലോകസഭാംഗമായിരുന്ന പി കെ കുഞ്ഞാലിക്കുട്ടി രാജിവച്ചതിനെത്തുടർന്ന് മലപ്പുറം ലോക്സഭ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സമദാനി വിജയിച്ചിരുന്നു. പൊന്നാനിയിൽ കന്നിയങ്കത്തിനിറങ്ങുന്ന സമദാനി മലപ്പുറം ജില്ലയിലെ കോട്ടക്കൽ സ്വദേശിയാണ്.
1994 മുതൽ 2006 വരെ രാജ്യസഭയിൽ അംഗമായിരുന്ന സമദാനി 2011 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ നിയമസഭയിലും അംഗമായി. തമിഴ്നാട്ടിലെ രാമനാഥപുരത്തെ സിറ്റിംഗ് എംപിയായ നവാസ് കനി തമിഴ്നാട്ടിലെ മുസ്ലിംലീഗിന്റെ ഏക ലോക്സഭാംഗം കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക