പ്രമുഖ ചിപ്പ് നിർമ്മാതാക്കളായ ഇന്റലിന്റെ ഇന്ത്യൻ മുൻ മേധാവി അവതാർ സൈനി വാഹനാപകടത്തിൽ മരണപ്പെട്ടു. 68 വയസ്സായിരുന്നു. കഴിഞ്ഞദിവസം പുലർച്ചെ 5. 50 ന് നവി മുംബൈയിൽ വച്ചാണ് അപകടം സംഭവിച്ചത്. വ്യായാമത്തിനായി സൈക്കിളിൽ പോയ സൈനിയെ എതിരെ നിന്നും അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു എന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
നവി മുംബൈയിലെ പാം ബീച്ച് പരിസരത്ത് സുഹൃത്തുക്കളുമായി സൈക്കിൾ ചവിട്ടുന്നതിനിടെയാണ് അപകടം ഉണ്ടായത്. സൈനിയെ ഇടിച്ച കാറിന്റെ മുൻപിലത്തെ ടയറിൽ സൈക്കിൾ കുടുങ്ങി എന്നും സൈനിയെ കുറച്ചു ദൂരം വലിച്ചിഴച്ചു എന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്.
അപകടം സംഭവിച്ചതിനെ തുടർന്ന് കാറിന്റെ ഡ്രൈവർ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സൈക്കിൾ കാറിനടിയിൽ കുടുങ്ങുകയായിരുന്നു. സൈനിയുടെ സുഹൃത്തുക്കൾ പിടികൂടി പോലീസിൽ ഏൽപ്പിച്ച കാർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്ത അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അവതാർ സൈനിയുടെ മരണത്തിൽ ഇന്റൽ ഇന്ത്യ പ്രസിഡന്റ് സുബ്രഹ്മണ്യം അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. 1982 മുതൽ 2004 വരെ ഇന്ത്യയിലെ ഭാഗമായിരുന്ന സൈനി നിരവധി പ്രോസസറുകൾ ഡിസൈൻ ചെയ്യുകയും ഇന്റലിന്റെ ഇന്ത്യയിലെ ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുകയും ചെയ്തു.
ഇന്റലിന്റെ പെന്റിയം എന്ന പ്രോസസർ രൂപകൽപ്പന ചെയ്യുന്നതിന് നേതൃത്വം വഹിച്ച അവതാർ സൈനി ഇന്റൽ 386, 486 എനി മൈക്രോപ്രോസസറുകൾ നിർമ്മിക്കുന്നതിൽ നിർണായക പങ്കു വഹിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക