മലപ്പുറം ജില്ലാ സഹകരണ ബാങ്കിന് കേരള ബാങ്കിൽ ലയിപ്പിച്ച് നടപടി ഹൈക്കോടതി ശരിവെച്ചു. മുൻ ലീഗ് എംഎൽഎയുടെയും പ്രാഥമിക ബാങ്കുകളുടെയും ഹർജി തള്ളി കൊണ്ടാണ് സിംഗിൾ ബെഞ്ച് ഉത്തരവിന് ഹൈക്കോടതി അംഗീകാരം നൽകിയത്. ബാങ്ക് ലയനം സംബന്ധിച്ച ഹർജി നേരത്തെ ജസ്റ്റിസ് പി ഗോപിനാഥന്റെ സിംഗിൾ ബെഞ്ച് ശരി വെച്ചിരുന്നു.
ഇത് ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും ഡിവിഷൻ ബെഞ്ചും ലയനം ശരിവെക്കുകയായിരുന്നു. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മലപ്പുറം ജില്ലാ സഹകരണ ബാങ്ക് തന്നെ ആദ്യം എതിർപ്പുമായി രംഗത്ത് എത്തിയിരുന്നു. സഹകരണ നിയമം ഭേദഗതി ചെയ്തു കൊണ്ടാണ് ബാങ്ക് ലയനം നടത്തിയിരുന്നത്.
വിഷയത്തിൽ എതിരഭിപ്രായവുമായി റിസർവ്ബാങ്കും കോടതിയെ സമീപിച്ചിരുന്നു. കേസിൽ കോടതിയെ സമീപിച്ച റിസർവ് ബാങ്ക് മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാൻ കേരള സഹകരണ നിയമത്തിൽ കൊണ്ടുവന്ന ഭേദഗതി കേന്ദ്ര നിയമത്തിലെ വ്യവസ്ഥകൾക്ക് എതിരാണെന്നും അതിനാൽ അസാധുവായി പ്രഖ്യാപിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്.
റിസർവ് ബാങ്കിന്റെ നിലപാടും തള്ളിക്കൊണ്ടാണ് ഇപ്പോൾ ഹൈക്കോടതി ഉത്തരവ് വന്നിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഇതിനെ പിന്തുണച്ചിട്ട് പിന്നീട് എന്തിന് എതിർപ്പുമായി വന്നു എന്ന് കോടതി ചോദിച്ചു. കേരള സഹകരണ നിയമത്തിൽ 2021ൽ കൊണ്ടുവന്ന ഭേദഗതി പ്രകാരം വകുപ്പ് 74 എച്ച് കൂട്ടിച്ചേർത്താണ് ലയനം സാധ്യമാക്കുന്നത്.
ഈ വകുപ്പ് പ്രകാരം ജനറൽബോഡി കേവല ഭൂരിപക്ഷത്തിൽ പാസാക്കുന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ സഹകരണ രജിസ്ട്രാർക്ക് ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാൻ സാധിക്കും. ഭേദഗതി അനുസരിച്ച് ജനറൽബോഡി ഇത്തരത്തിൽ ഒരു പ്രമേയം പാസാക്കിയില്ലെങ്കിലും പൊതു താൽപര്യം മുൻനിർത്തി റിസർവ് ബാങ്കിനെ അറിയിച്ച് ജില്ലാ സഹകരണ ബാങ്കിനെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കാൻ സാധിക്കുകയും ചെയ്യും.
ആർബിഐയുടെ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ തന്നെ ജില്ലാ സഹകരണ ബാങ്കുകൾ ലയിപ്പിക്കുന്നതിന് കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റിസ് ആക്ട് വകുപ്പ് 74 എച്ച് കൂട്ടിച്ചേർത്തതിലൂടെ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക