അഞ്ചു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് പോളിയോ നിർമാർജനത്തിനായി നൽകിവരുന്ന പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടി സംസ്ഥാനത്ത് നാളെ നടക്കും. പത്തനംതിട്ട ജില്ലയിലെ ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.30ന് ആരോഗ്യമന്ത്രിയും വീണ ജോർജ് നിർവഹിക്കും.
പൾസ് പോളിയോ ഇമ്മ്യൂണൈസേഷനായി സംസ്ഥാനം പൂർണ്ണ സജ്ജമാണെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ അഞ്ചു വയസ്സിൽ താഴെയുള്ള 23,28,258 കുഞ്ഞുങ്ങൾക്ക് പൾസ് പോളിയോ തുള്ളി മരുന്ന് നൽകുന്നതിനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാനത്താകമാനം 23,471 ബൂത്തുകൾ ആണ് സജ്ജമാക്കിയിട്ടുള്ളത്.
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയിൽ സേവനമനുഷ്ഠിക്കുന്നതിനായി 46,942 വളണ്ടിയർമാർ,1,564 സൂപ്പർവൈസർമാർ എന്നിവരും ഉൾപ്പെടെ അരലക്ഷത്തോളം പേരാണ് സജ്ജമായിട്ടുള്ളത്. എല്ലാ രക്ഷകർത്താക്കളും അഞ്ചുവയസ്സുവരെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും പോളിയോ തുള്ളിമരുന്ന് നൽകണമെന്നും ഏതെങ്കിലും കാരണവശാൽ മാർച്ച് മൂന്നിന് തുള്ളി മരുന്ന് നൽകാൻ സാധിക്കാത്ത കുഞ്ഞുങ്ങൾക്ക് ഭവന സന്ദർശന വേളയിൽ തുള്ളിമരുന്ന് നൽകാവുന്നതാണ് എന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
കുട്ടികളിലെ അംഗവൈകല്യത്തിന് കാരണമാകുന്ന പോളിയോ മൈലൈറ്റിസ് അഥവാ പോളിയോ രോഗം രോഗി പുറന്തള്ളുന്ന മലത്തിലൂടെയും രോഗാണുക്കൾ കലർന്ന ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും ഒക്കെ മറ്റൊരാളിലേക്ക് പകരുന്ന അസുഖമാണ്. ശരീരത്തിൽ പ്രവേശിക്കുന്ന രോഗാണു കുടലിൽ പെരുകുകയും കേന്ദ്ര നാഡീവ്യവസ്ഥയെയും തലച്ചോറിനെയും ബാധിക്കുകയും കൈകാലുകൾക്ക് അംഗവൈകല്യം ഉണ്ടാക്കുകയും ചെയ്യും.
ഇതുവരെയും മരുന്ന് കണ്ടുപിടിക്കാൻ സാധിക്കാത്ത പോളിയോ രോഗത്തിന് പക്ഷേ ഫലപ്രദമായ വാക്സിൻ നിലവിലുണ്ട്. 2000 നുശേഷം കേരളത്തിലും 2011 ന് ശേഷം ഇന്ത്യയിലും പോളിയോ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും നമ്മുടെ അയൽരാജ്യങ്ങളിൽ പോളിയോരോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ ഇതിന്റെ സാധ്യത ഒഴിവാക്കുന്നതിനായാണ് സംസ്ഥാനത്ത് അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകിവരുന്നത്.
രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് സംസ്ഥാനത്തെ പോളിയാ ബൂത്തുകൾ പ്രവർത്തിക്കുക. തുള്ളിമരുന്ന് നൽകുന്നതിനായി സ്കൂളുകൾ, അംഗനവാടികൾ, വായനശാലകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ബൂത്തുകളും ബസ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകളും ഇതുകൂടാതെ അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ മൊബൈൽ ബൂത്തുകളും പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.
സംസ്ഥാനത്തെ തദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക