വയനാട് ജില്ലയിലെ പൂക്കോട് വെറ്റിനറി കോളേജിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സർവ്വകലാശാലയ്ക്ക് വീഴ്ച പറ്റിയെന്ന് സർവ്വകലാശാല ചാൻസ്ലറും ഗവർണറുമായ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സർവ്വകലാശാലയുടെ വൈസ് ചാൻസിലറായ ഡോ എം ആർ ശശീന്ദ്രനാഥിനെ സസ്പെൻഡ് ചെയ്തുകൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
പോലീസിന്റെ പ്രവർത്തനത്തിൽ കുറ്റം പറയുന്നില്ലെന്ന് പറഞ്ഞ ഗവർണർ ഭരിക്കുന്ന പാർട്ടിയാണ് പോലീസിനെ പ്രവർത്തിക്കാൻ അനുവദിക്കാത്തത് എന്ന് വിമർശിക്കുകയും എസ്എഫ്ഐയും പി എഫ് ഐയും തമ്മിൽ ബന്ധമുണ്ടെന്ന് ആരോപിക്കുകയും ചെയ്തു.
യൂണിവേഴ്സിറ്റി അധികൃതരുടെ ഭാഗത്തുനിന്ന് സിദ്ധാർത്ഥന്റെ മരണത്തിൽ വലിയ വീഴ്ചയാണ് സംഭവിച്ചത് എന്നും സംഭവം മൂന്നുദിവസം പുറത്തറിഞ്ഞില്ല എന്നത് യൂണിവേഴ്സിറ്റിയുടെ പരാജയമാണെന്നും ആരിഫ് മുഹമ്മദ് ഖാൻ കുറ്റപ്പെടുത്തി. പ്രതികളെ ഒളിക്കാൻ സഹായിച്ച ബന്ധുക്കളും കേസിൽ പ്രതികൾ ആണെന്നും സിപിഐഎം നേതാക്കൾ പ്രതികളെ സംരക്ഷിക്കുകയും ആണെന്ന് ആരോപണം സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശ് ആവർത്തിച്ചു.
കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളി അല്ലെങ്കിലും പ്രതിയെ സഹായിക്കുന്നവരെ കുറ്റക്കാരായി കണക്കാക്കണമെന്നും ജയപ്രകാശ് പറഞ്ഞു. സിദ്ധാർത്ഥനെ ഏറ്റവുമധികം ക്രൂരമായി മർദ്ദിച്ചത് സെൻജോ ജോൺസൺ ആണെന്ന് പറഞ്ഞ സിദ്ധാർത്ഥന്റെ അച്ഛൻ അന്വേഷണത്തിലും പ്രതികളുടെ അറസ്റ്റിലും തൃപ്തിയുണ്ടെന്നും പ്രതികൾക്കെതിരെ നിസ്സാരവകുപ്പ് ചുമത്തി രക്ഷപ്പെടുത്താൻ ശ്രമിച്ചാൽ മറ്റ് ഏജൻസികളെ വെച്ച് അന്വേഷിപ്പിക്കും എന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക