ഡൽഹി: ബിജെപി നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായിരുന്ന സുഷമ സ്വരാജിന്റെ മകൾ ബൻസുരി സ്വരാജ് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ബിജെപിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയിലാണ് ബൻസുരി സ്വരാജ് ഇടം പിടിക്കുന്നത്. ന്യൂഡൽഹി ലോക്സഭാ സീറ്റിലാണ് ബാൻസുരി മാറ്റുരയ്ക്കുക. കഴിഞ്ഞ ദിവസമാണ് ലോക്സഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക ബിജെപി പ്രഖ്യാപിച്ചത്.
അമ്മയുെട പാരമ്പര്യം കാത്തുസൂക്ഷിക്കുമെന്നും അമ്മ സ്വർഗത്തിലിരുന്ന് തന്നെ അനുഗ്രഹിക്കുമെന്നും സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ബൻസുരി സ്വരാജ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത് ബൻസുരിക്കുള്ള നേട്ടമല്ല, ഓരോ ബിജെപി പ്രവർത്തകരുടേയും നേട്ടമാണെന്നും അവർ വ്യക്തമാക്കി. അഭിഭാഷകയായി ഏറെ നാൾ പ്രവർത്തിച്ച ബൻസുരിയെ കഴിഞ്ഞ വർഷം ബിജെപി ഡൽഹി ലീഗൽ സെല്ലിന്റെ കോ-കൺവീനറായി നിയമിച്ചിരുന്നു.
പിന്നീടാണ് പാർലമെന്ററി രംഗത്തേക്കുള്ള നിർദേശം. 2007-ലാണ് അഭിഭാഷക ജീവിതത്തിലേക്ക് കടന്നുവരുന്നത്. ഡൽഹി ബാർ കൗൺസിലിൽ എൻറോൾ ചെയ്ത ബൻസുരി സ്വരാജിന് അഭിഭാഷകവൃത്തിയിൽ പതിനഞ്ച് വർഷത്തെ സേവനമുണ്ട്. വാർവിക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദ പഠനം പൂർത്തിയാക്കിയ ശേഷമാണ് നിയമ ബിരുദം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക