ഉത്തരാഖണ്ഡ് മുൻ വനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ജിം കോർബറ്റ് നാഷണൽ പാർക്കിൽ മരങ്ങൾ വെട്ടിമാറ്റി അനധികൃത നിർമ്മാണത്തിന് അനുമതി നൽകിയതിനെ തുടർന്നാണ് ഉത്തരാഖണ്ഡിന്റെ മുൻ വനമന്ത്രിയും കോൺഗ്രസ് നേതാവുമായി ഹരക് റാവത്തിനും മുൻ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കിഷൻ ചന്ദിനുമെതിരെ സുപ്രീംകോടതി രൂക്ഷ വിമർശനവുമായി എത്തിയത്.
ഈ കേസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പൊതുജന വിശ്വാസം മാലിന്യ കൂമ്പാരത്തിലേക്ക് വലിച്ചെറിയുന്ന ഒന്നാണെന്ന് കോടതി പറഞ്ഞു. സുപ്രീംകോടതി ജസ്റ്റിസ് മാരായ ബി ആർ ഗവായ്, ജസ്റ്റിസ് പി കെ മിശ്ര, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് പരിസ്ഥിതി പ്രവർത്തകനും അഭിഭാഷകനുമായ ഗൗരവ് ബൻസാൽ സമർപ്പിച്ച ഹർജി പരിഗണിക്കവേ ഇത്തരത്തിൽ വിമർശനം ഉന്നയിച്ചത്.
ജിം കോർബറ്റ് നാഷണൽ പാർക്കിൽ അനധികൃതമായി മരങ്ങൾ മുറിച്ച് ടൈഗർ സഫാരിയും മൃഗശാലയും സ്ഥാപിക്കാനുള്ള സർക്കാരിന്റെ നിർദ്ദേശത്തെ ചോദ്യം ചെയ്തുകൊണ്ട് ബൻസാൽ സമർപ്പിച്ച ഹർജി പരിഗണിച്ച കോടതി വ്യവസ്ഥകൾ പൂർണമായും അവഗണിച്ചു കൊണ്ടുള്ള റാവത്തിന്റെയും ചന്ദിന്റെയും ധൈര്യം അത്ഭുതപ്പെടുത്തി എന്നും പറഞ്ഞു.
ഇവർ രണ്ടുപേരും ചെയ്തത് നഗ്നമായ നിയമലംഘനമാണ് എന്ന് നിരീക്ഷിച്ച കോടതി വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ മറവിൽ വാണിജ്യ ആവശ്യങ്ങൾക്കായി മരങ്ങൾ കൂട്ടത്തോടെ വെട്ടി മാറ്റി കെട്ടിടങ്ങൾ പണിതതിൽ മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് നിർദ്ദേശം നൽകുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക