ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്ഫോം എന്ന സ്വപ്നം യാഥാർത്ഥ്യമായി. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിൽ ഒടിടി പ്ലാറ്റ്ഫോം അവതരിപ്പിക്കുന്നത്.
വിർച്വൽ റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുടെ സ്വാധീനം വിതരണ, പ്രദർശന മേഖലകളിലടക്കം കാണാൻ സാധിക്കും. സിനിമ പൊതുസ്ഥലങ്ങളിൽ നിന്ന് തിയേറ്ററിലേക്കും പിന്നീട് ടെലിവിഷന്റെ വരവോടെ വീടുകളിലേക്കും എത്തി. എന്നാൽ ഇന്റർനെറ്റിന്റെ വരവോടെ എപ്പോൾ വേണമെങ്കിലും കാണാൻ കഴിയുന്ന ഒന്നായി സിനിമ മാറി. ഒ ടി ടി പ്രദർശനത്തിനായി ലാഭം മാത്രം അടിസ്ഥാനമാക്കി സിനിമകളെ തെരഞ്ഞെടുക്കുന്ന പ്രവണത നിലവിലുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ഇന്ന് മുതൽ പ്ലേസ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോർ വഴിയും സി സ്പേസ് ആപ്പ് ഡൗൺലോഡ് ചെയ്യാം. 32 ഫീച്ചർ ചിത്രങ്ങളടക്കം 42 കണ്ടന്റാണ് തുടക്കത്തിൽ സി സ്പേസിൽ ലഭ്യമാകുന്നത്. തുടർന്ന് കൂടുതൽ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ക്രഡിറ്റ്, ഡബിറ്റ് കാർഡുകൾ, യു പി ഐ പേയ്മെന്റ് സൗകര്യങ്ങളടക്കം പ്ലാറ്റ് ഫോമിൽ ലഭ്യമാണ്.
സി സ്പേസ് ഒടിടി ആപ്പ് ഡൗൺലോഡ് ചെയ്ത്, താല്പ്പര്യമുളള സിനിമ തിരഞ്ഞെടുത്ത് പണം അടച്ച് കാണാനാകുന്ന ‘പേ പ്രിവ്യൂ’ രീതിയിലാണ് പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നത്. അതായത് കാണുന്ന സിനിമയ്ക്കു മാത്രം പണം നൽകിയാൽ മതി. 75 രൂപയാണ് ഒരു ഫീച്ചർ സിനിമയ്ക്ക് നിരക്ക്. ഈ തുകയുടെ പകുതി നിർമാതാവിനു ലഭിക്കും.
ഡൗൺലോഡ് ചെയ്യുന്ന സിനിമ മൂന്നു ദിവസം വരെയും കണ്ടുതുടങ്ങിയാൽ 72 മണിക്കൂർ വരെയും സൂക്ഷിക്കാൻ സാധിക്കും. ഒരു ഐഡിയിൽ നിന്നും മൂന്നു വ്യത്യസ്ത ഡിവൈസുകളിൽ കാണാം. ചലച്ചിത്ര വികസന കോർപ്പറേഷനാണ് സി സ്പേസിന്റെ നടത്തിപ്പു ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക