രാജ്യത്ത് ദിവസം കഴിയുന്തോറും ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കടുത്ത വേനലിൽ ജലക്ഷാമവും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. രൂക്ഷമായ ജലക്ഷാമം നേരിടുന്ന സാഹചര്യത്തിൽ കുടിവെള്ളം അനാവശ്യ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് നിരോധനമേർപ്പെടുത്തിയിരിക്കുകയാണ് കർണാടക സർക്കാർ.
ബംഗളുരുവിൽ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് പൂന്തോട്ട പരിപാലനത്തിനും വാഹനങ്ങൾ കഴുകുന്നതിനും കുടിവെള്ളം ഉപയോഗിക്കുന്നതിന് കർണാടക സർക്കാർ നിരോധനം ഏർപ്പെടുത്തിയത്.
ഇതു കൂടാതെ നിർമ്മാണ പ്രവർത്തനങ്ങൾക്കും അറ്റകുറ്റപ്പണികൾക്കും കുടിവെള്ളം ഉപയോഗിക്കുന്നതിനും കർണാടക സർക്കാർ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കുടിവെള്ളം അനാവശ്യ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെടുന്ന പക്ഷം 5000 രൂപ പിഴ ചുമത്താൻ കർണാടക വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് തീരുമാനിച്ചിട്ടുണ്ട്.
നഗരത്തിലുടനീളമുള്ള 3000ത്തിലധികം കുഴൽക്കിണറുകൾ കഴിഞ്ഞ മൺസൂൺ സീസണിൽ മഴ കുറഞ്ഞതിന്റെ ഫലമായി വറ്റിയിരുന്നു. രൂക്ഷമായ ജലക്ഷാമമാണ് ഏപ്രിൽ, മെയ് മാസങ്ങൾക്കു മുൻപേ തന്നെ ബംഗളൂരു നഗരത്തിൽ അനുഭവപ്പെടുന്നത്. വെള്ളം ഉപയോഗിക്കുന്നതിന് അപ്പാർട്ട്മെന്റുകളിലും കോംപ്ലക്സുകളിലും നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളിലും വെള്ളം ആവശ്യപ്പെട്ട് പലരും പോസ്റ്റുകളും ഇടുന്നുണ്ട്. കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഭരണ കക്ഷിയായ കോൺഗ്രസിനെ കുറ്റപ്പെടുത്തി ബിജെപി നേതാക്കളും രംഗത്തുവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക