ഹൈദരാബാദ്: വരുന്ന ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ആന്ധ്രപ്രദേശില്‍ ടി.ഡി.പി-ബി.ജെ.പി. സഖ്യത്തിന് സാധ്യത. ടി.ഡി.പി. അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. മാസങ്ങള്‍ക്കിടെയിലെ രണ്ടാമത്തെ ഷാ-നായിഡു കൂടിക്കാഴ്ചയാണ് നടന്നത്. ഇന്ന് വീണ്ടും ചര്‍ച്ച നടക്കും.
എന്‍.ഡി.എ. സഖ്യത്തിലായിരുന്ന ടി.ഡി.പി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി 2018-ലാണ് മുന്നണി വിട്ടത്. ആ സമയത്ത് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്നു നായിഡു. സംസ്ഥാനത്തിന് ലഭിക്കുന്ന സാമ്പത്തികസഹായത്തെച്ചൊല്ലിയുള്ള തര്‍ക്കമായിരുന്നു സഖ്യം പിരിയാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നിലവിൽ പുരോഗമിക്കുന്നത്.
ആന്ധ്രയിൽ 25 ലോക്സഭ സീറ്റും 175 നിയമസഭാ സീറ്റുകളുമാണ്. 8-10 പാര്‍ലമെന്റ് സീറ്റില്‍ മത്സരിക്കാനാണ് ബി.ജെ.പിയുടെ താല്പര്യം. എന്നാല്‍ സഖ്യം സാധ്യമാകുന്ന പക്ഷം 5-6 സീറ്റുകളില്‍ മത്സരിക്കാന്‍ ബി.ജെ.പി. തയ്യാറാകും. മൂന്ന് സീറ്റുകളില്‍ പവന് കല്യാണിന്റെ ജനസേന പാര്‍ട്ടിയാകും മത്സരത്തിന് ഇറങ്ങുക. ബാക്കിയാകുന്ന മുഴുവന്‍ പാര്‍ലമെന്റ് സീറ്റിലും ടി.ഡി.പി. മത്സരിക്കും. വിസാഗ്, വിജയവാഡ, അരകു, രാജംപേട്ട്, രാജമുന്ദ്രി, തിരുപ്പതി തുടങ്ങിയ ലോക്സഭാ മണ്ഡലങ്ങളിലാണ് ബി.ജെ.പി. കണ്ണുവെച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക