സഹോദരൻ കെ മുരളീധരനെതിരെയും രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും രൂക്ഷ വിമർശനവുമായി പത്മജ വേണുഗോപാൽ. എന്റെ പിതാവിനെ ലീഡർ എന്ന് വിളിച്ചിരുന്നത് തന്നെ ആ നേതൃത്വം കാരണമാണ്. കോൺഗ്രസിൽ അങ്ങനെയൊരു നല്ല നേതൃത്വം നിലവിലില്ല. എന്നാൽ അതേസമയത്ത് ബിജെപി നേതൃത്വം വളരെ മികച്ചതാണ്. മോദിജിയുടെ നേതൃത്വം എടുത്ത് പറയേണ്ടതാണെന്നും പത്മജ പ്രതികരിച്ചു.
കെ മുരളീധരന്റെ പ്രതികരണത്തിനും പത്മജ മറുപടി നൽകി. ‘മുരളിയേട്ടന് ദേഷ്യം വന്നാൽ എന്തൊക്കെയാണ് പറയുകയെന്ന് അദ്ദേഹത്തിന് പോലും അറിയില്ല. അദ്ദേഹം പാർട്ടി വിട്ട് പല പ്രാവശ്യം പോയപ്പോഴും ഞാൻ പ്രതികരിച്ചിലല്ലയോ. എന്റെ സഹോദരനാണെന്ന ബോധ്യം എനിക്ക് നല്ലതുപോലെ ഉണ്ടായിരുന്നു. പക്ഷേ ദേഷ്യം വന്നാൽ മുരളിയേട്ടൻ പെങ്ങളാണോ പിതാവാണോ എന്നൊന്നും നോക്കില്ല. അച്ഛനെയൊക്കെ എന്തൊക്കെ പറഞ്ഞിരിക്കുന്നു’. പത്മജ വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിലിന്റെ രൂക്ഷ വിമർശനത്തിന് പരിഹാസമായിരുന്നു പത്മജ നൽകിയ മറുപടി. ചാനലിൽ കയറി വലിയ ആളായവരൊന്നും തന്നെക്കുറിച്ച് പറയാൻ വരേണ്ടെന്നും രാഹുലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. ബിജെപിയിലേക്കുള്ള തന്റെ പ്രവേശനം ഉപാധികളില്ലാതെയാണെന്ന് പത്മജ വേണുഗോപാൽ വ്യക്തമാക്കി. തന്റെ പരാതികൾ നിരന്തരം അവഗണിക്കുകയും തോൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കോൺഗ്രസിനോടുള്ള അസംതൃപ്തിയാണ് തന്നെ ബിജെപിയിലെത്തിച്ചതെന്ന് പത്മജ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക