ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡി.എ) വർധിപ്പിച്ചു. നാല് ശതമാനമാണ് വർധിപ്പിച്ചത്.ഇതോടെ അടിസ്ഥാന ശമ്പളത്തിന്റെ 46ശതമാനമായിരുന്ന ഡി.എ 50 ശതമാനമായി വർധിക്കും. ലോക് സഭാ തെരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങുന്നതിന് പിന്നാലെയാണ് തീരുമാനം.
ജനുവരി 1 മുതൽ മുൻകാല പ്രാബല്യവും പ്രഖ്യാപിച്ചിട്ടുണ്ട്. 49.18 ലക്ഷം ജീവനക്കാർക്കും 67.95 ലക്ഷം പെൻഷൻകാർക്കും പ്രയോജനം ലഭിക്കുമെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
ഖജനാവിന് പ്രതിവർഷം 12,868.72 കോടി രൂപ ചെലവ് വരുമെന്നും അദ്ദേഹം പറഞ്ഞു . ഡി.എ വർധനയോടെ യാത്ര,കാന്റീൻ, ഡെപ്യൂട്ടേഷൻ അലവൻസുകളും 25 ശതമാനം വർദ്ധിക്കും.
ഡിഎ 50% ആയാൽ എച്ച്ആർഎ വർധിപ്പിക്കുമെന്ന് ഏഴാം കേന്ദ്ര ശമ്പളപരിഷ്കരണ റിപ്പോർട്ടിൽ വ്യവസ്ഥയുണ്ട്. രാജ്യത്തെ നഗരങ്ങളെ ജനസംഖ്യാടിസ്ഥാനത്തിൽ 3 വിഭാഗങ്ങളാക്കി തിരിച്ചാണു ജീവനക്കാർക്ക് എച്ച്ആർഎ നൽകുന്നത്. നിലവിൽ എക്സ്, വൈ, ഇസെഡ് വിഭാഗം നഗരങ്ങളിൽ യഥാക്രമം 27%, 18%, 9% എന്നിങ്ങനെയാണ് എച്ച്ആർഎ. ഇത് 30%, 20%, 10% ആയി ഉയരും.
കൂടാതെ ഉജ്വല ഉപഭോക്താക്കൾക്ക് 300 രൂപ സബ്സിഡി (പ്രതിവർഷം 12 സിലിണ്ടറിന്) 2025 മാർച്ച് 31 വരെ നീട്ടുകയും ചെയ്തു. സബ്സിഡി ഉപയോക്താക്കളുടെ അക്കൗണ്ടിലെത്തും. 10.27 കോടിപ്പേരാണു പദ്ധതിയിലുള്ളത്. 12,000 കോടി രൂപയാണ് ചെലവ്.
ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മിഷന് അംഗീകാരം നൽകി. 10,371.92 കോടി രൂപ വിലയിരുത്തി. കുറഞ്ഞ ചെലവിൽ കമ്പനികൾക്ക് എഐ പ്രോജക്ടുകൾ ചെയ്യാൻ അവസരമൊരുങ്ങും. സുരക്ഷിത എഐ സേവനം ഉറപ്പാക്കാൻ ചട്ടക്കൂടുമുണ്ടാകും. നൈപുണ്യ വികസനത്തിനും അവസരമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക