കണ്ണൂർ: ഓൺലൈനിൽ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് കണ്ണൂരിൽ വൻ തട്ടിപ്പ്. പാർട്ട് ടൈം ജോലിചെയ്ത് പണം നേടാമെന്ന ടെലിഗ്രാം ആപ്പിലെ മെസേജ് കണ്ട് പണം നൽകിയ യുവാവിന് 89,54,000 രൂപ നഷ്ടപ്പെട്ടു. നിക്ഷേപിക്കുന്ന പണത്തിന് അനുസരിച്ച് ഉയർന്ന ലാഭം തിരികെ കിട്ടും എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പിന് ഇരയാക്കിയത്.
കഴിഞ്ഞദിവസം ജില്ലയിൽ സമാന രീതിയിൽ 16 ലക്ഷം രൂപ നഷ്ടപ്പെട്ടതിനു പിന്നാലെയാണ് പുതിയ സംഭവം. ടെലിഗ്രാമിലൂടെ ലഭിച്ച മെസേജിന്റെ ലിങ്കിൽ കയറുകയും വിവിധ ടാസ്കുകൾക്കായി പണം നൽകിയുമാണ് ഇത്രയും ഭീമമായ തുക നഷ്ടമായത്. വാട്സ്ആപ്, ടെലിഗ്രാം, ഇൻസ്റ്റഗ്രാം തുടങ്ങിയവ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും പരിചയമില്ലാത്ത ഫോൺ നമ്പറുകളിൽനിന്ന് മെസേജുകളോ, ലിങ്കുകളോ ലഭിച്ചാൽ തിരിച്ച് പ്രതികരിക്കരുതെന്നും പൊലീസ് വ്യക്തമാക്കി.
എ.ഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള സാമ്പത്തിക തട്ടിപ്പിന് പിന്നാലെ ഓൺലൈൻ ജോലി വാഗ്ദാനം ചെയ്തും പണം തട്ടുന്ന പരാതികളും ഇപ്പോൾ കേരളത്തിൽ ഉയർന്നുവരികയാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്നും പാർട്ട് ടൈം, മുഴുവൻ സമയ ജോലിയുമൊക്കെ വാഗ്ദാനം ചെയ്താണ് പുതിയ തരത്തിലുള്ള തട്ടിപ്പ്. ഓൺലൈൻ വ്യാപാരങ്ങളിലൂടെയും, ഓൺലൈൻ നിക്ഷേപങ്ങളിലൂടെയും പണം ഉണ്ടാക്കാമെന്ന വാഗ്ദാനവും തട്ടിപ്പുകാർ നൽകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക