തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റുകള്‍ നടത്താനുള്ള ശ്രമത്തിനിടെ പ്രതിഷേധം തുടരുന്നു. മുട്ടത്തറയില്‍ ഇന്ന് ടെസ്റ്റിനായി 25 പേര്‍ക്ക് സ്ലോട്ട് കിട്ടിയെങ്കിലും മൂന്ന് അപേക്ഷകര്‍ മാത്രമാണ് വന്നത്. എന്നാല്‍ ഇവരെ സമരക്കാര്‍ തടയുകയായിരുന്നു.
ടെസ്റ്റിനായി വന്ന ആളുകളിൽ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ മകളുമുണ്ടായിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ക്കിടെ സ്വകാര്യ വാഹനത്തില്‍ ടെസ്റ്റ് നടത്തിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ മകള്‍ എച്ച് എടുക്കുന്നതിൽ പരാജയപ്പെട്ടു. ഇത് മൂന്നാം തവണയാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ മകള്‍ എച്ച് ടെസ്റ്റില്‍ പരാജയപ്പെടുന്നത്.
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കാരത്തിനെതിരെ പ്രതിഷേധം കൂടുതൽ കടുപ്പിക്കാനൊരുങ്ങി സംയുക്ത സമരസമിതി. ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ കൂറ്റന്‍ ധര്‍ണ നടത്താനാണ് തീരുമാനം.
അരലക്ഷത്തോളം പേര് പ്രതിഷേധ പരിപാടിയ പങ്കെടുക്കുമെന്നാണ് സമരസമിതി അറിയിക്കുന്നത്. ധര്‍ണയ്ക്ക് ശേഷം സംസ്ഥാന, ജില്ലാ ഭാരവാഹികളുടെ യോഗം ഉണ്ടായിരിക്കും. പരിഷ്കരണത്തിനെതിരെ ഡ്രൈവിംഗ് സ്കൂളുകളുടെ സംയുക്ത സമരസിമിതി പ്രതിഷേധം നടത്തുന്നത് ഒരാഴ്ച പിന്നിട്ടെങ്കിലും സര്‍ക്കാരും സമരക്കാരും വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ്. ഇന്നും സംസ്ഥാനമോട്ടാകെ കൂടുതൽ പ്രതിഷേധം നടക്കാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക