കേദാർനാഥ്: രാജ്യത്തെ പ്രധാന തീർഥാടന കേന്ദ്രങ്ങളായ കേദാർനാഥ് ക്ഷേത്രം തുറക്കാനൊരുങ്ങുന്നു. ഈ വർഷം മെയ് 10ന് രാവിലെ 7 മണിക്ക് തീർഥാടകർക്കായി കേദാർനാഥ് ക്ഷേത്രം തുറക്കുമെന്ന് ബദരീനാഥ് – കേദാർനാഥ് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.
മെയ് ആറിന് ആചാരപരമായ പഞ്ച്മുഖി ഡോളി പുറപ്പെടുന്നതോടെ തീർഥാടനം ആരംഭിക്കും. മെയ് 9ന് വൈകുന്നേരം യാത്ര കേദാർനാഥ് ധാമിൽ എത്തും. മെയ് 9 ന് വൈകുന്നേരം ഈ യാത്ര കേദാർനാഥ് ധാമിൽ എത്തും.
മഹാശിവരാത്രി ആഘോഷങ്ങൾക്കിടെയാണ് കേദാർനാഥ് ക്ഷേത്രം തുറക്കുന്ന തീയതി അധികൃതർ പുറത്തുവിട്ടത്. എല്ലാ വർഷവും മഹാശിവരാത്രി നാളിലാണ് ക്ഷേത്രം തുറക്കുന്ന തീയതി പ്രഖ്യാപിക്കുക. ബദരീനാഥ് – കേദാർനാഥ് ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് അജേന്ദ്ര അജയ്യുടെ സാന്നിധ്യത്തിൽ ഉത്തരാഖണ്ഡിലെ ഉഖിമഠിലെ പച്ചാദർ ഗഡ്ഡി സ്ഥൽ ശ്രീ ഓംകാരേശ്വർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിലാണ് തീരുമാനം.
ലക്ഷക്കണക്കിന് ആളുകൾ സന്ദർശിക്കുന്ന ഈ ക്ഷേത്രം മഞ്ഞുകാലത്ത് മഞ്ഞുവീഴ്ച കാരണം അടച്ചിരിക്കും. ഇക്കുറി ശൈത്യകാലത്തിനു മുന്നോടിയായി 2023 നവംബർ 15 നാണ് ക്ഷേത്രം അടച്ചത്. പിന്നീട് ഏപ്രിൽ – മെയ് മാസങ്ങളിൽ ക്ഷേത്രം വീണ്ടും തുറക്കും. ശൈത്യകാലത്ത് ക്ഷേത്രം അടച്ചിട്ടിരിക്കുമ്പോൾ, വിഗ്രഹം ഉഖിമഠിലേക്ക് മാറ്റുകയും ഏപ്രിൽ – മെയ് മാസങ്ങളിൽ വീണ്ടും കേദാർനാഥ് ധാമിൽ സ്ഥാപിക്കുകയും ചെയ്യുന്നു.
കേദാർനാഥ് ക്ഷേത്രം ഇന്ത്യയിലെ പതിനൊന്നാമത്തെ ജ്യോതിർലിംഗമാണ്. എല്ലാ വർഷവും ആയിരക്കണക്കിന് ഭക്തർ ഈ വിശുദ്ധ പുണ്യസ്ഥലത്തേക്ക് തീർത്ഥാടനം നടത്തുന്നു. ഉത്തരാഖണ്ഡിലെ പ്രശസ്തമായ ചാർ ധാം യാത്രയുടെ ഭാഗമാണ് ഈ തീർത്ഥാടനം.
കേദാർനാഥനായി ശിവനെ ആരാധിക്കുന്ന ഈ ക്ഷേത്രത്തിൽ വർഷത്തിൽ ആറുമാസക്കാലം മാത്രമേ പ്രവേശനമുള്ളൂ. ബാക്കി സമയങ്ങളിൽ ഇവിടുത്തെ കനത്തമഞ്ഞുവീഴ്ച മൂലം ക്ഷേത്രം അടഞ്ഞുകിടക്കുകയാണ്. ഏപ്രിൽ അവസാനം മുതൽ കാർത്തിക പൂർണ്ണിമ ദിവസം വരെ മാത്രമാണ് വിശ്വാസികൾക്ക് സന്ദർശിക്കുവാൻ കഴിയുന്നത്.
ശൈത്യകാലത്ത് ക്ഷേത്രം അടയ്ക്കുമ്പോൾ കത്തിച്ചുവെക്കുന്ന ദീപം വീണ്ടും ആറു മാസങ്ങൾക്കു ശേഷം ക്ഷേത്രം തുറക്കുമ്പോൾ അതേപോലെ ജ്വലിച്ചു നിൽക്കുന്നത് കാണാമത്രെ. ഇവിടുത്തെ ശിവലിംഗത്തിനുമുണ്ട് പ്രത്യേകത. കൊമ്പ് അല്ലെങ്കിൽ കോണിന്റെ ആകൃതിയിലാണ് ഇവിടെ ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്.
പാണ്ഡവർ സ്ഥാപിച്ചതെന്നു കരുതുന്ന പഞ്ച കേദാർ ക്ഷേത്രങ്ങളിലൊന്നും കൂടിയാണ് കേദാർനാഥ് ക്ഷേത്രം. മോക്ഷഭാഗ്യത്തിന് ശിവന്റെ സഹായം തേടി വന്നപ്പോൾ ശിവൻ അവരെ കാണാതെ പോയി. അങ്ങനെ ശിവനെ തേടിയിറങ്ങിയ പാണ്ഡവർ അദ്ദേഹത്തെ ഹിമാലയത്തിൽ അലഞ്ഞു നടക്കുന്ന ഗോക്കളുടെ കൂട്ടത്തിൽ കണ്ടെത്തി.
എന്നാൽ പാണ്ഡവർ അടുത്തെത്തിയപ്പോഴേയ്ക്കും കാളയുടെ രൂപത്തിൽ തന്നെ ഭൂമിയുടെ അടിയിലേക്ക് പോകുവാനൊരുങ്ങിയ ശിവനെ ഭീമൻ അതിന്റെ മുതുകിലെ മുഴയിൽ പിടിച്ചു നിർത്തിയെന്നും തുടർന്ന് ആ ഭാഗം പാറയായി മാറിയെന്നുമാണ് വിശ്വാസം. തുടർന്ന് പാണ്ഡവർ അവിടെ ക്ഷേത്രം പണിയുടെയും കാലങ്ങളേറെക്കഴിഞ്ഞ് ശങ്കരാചാര്യര് ക്ഷേത്രം പുതുക്കിപ്പണിയുകയും ചെയ്തുവെന്നാണ് വിശ്വാസം.
കേദാർധാമിലെത്തി പ്രാർത്ഥിച്ചാൽ പാപങ്ങളിൽ നിന്നെല്ലാം മോചനം ലഭിക്കുമെന്നും ജീവിതത്തിലെ കഷ്ടപ്പാടുകൾ മാറുമെന്നുമാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ തീർത്ഥാടന കാലത്ത് എത്ര കഷ്ടപാടുകൾ സഹിച്ചും വിശ്വാസികൾ ഇവിടേക്കെത്തുവാൻ തയ്യാറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക