ജയ്പുർ: രാജസ്ഥാനിൽ സിപിഎം, ആർ.എൽ.പി, ബി.എ.പി. എന്നീ പാർട്ടികളുമായി കൈകോർക്കാൻ ഒരുങ്ങി കോൺഗ്രസ്. ഇന്ത്യ മുന്നണി ശക്തിപ്പെടുത്താൻ ലക്ഷ്യമാക്കി പ്രാദേശിക പാർട്ടികളെ സഖ്യത്തിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം. പ്രാദേശിക പാർട്ടികൾക്ക് മൂന്ന് സീറ്റ് കൊടുക്കാൻ തീരുമാനിച്ചതായി പാർട്ടി വൃത്തങ്ങൾ സൂചന നൽകുന്നു. ഭാരത് ആദിവാസി പാർട്ടി (ബിഎപി), രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി (ആർഎൽപി), സിപിഎം എന്നിവർക്ക് സഖ്യത്തിന് കീഴിൽ സംസ്ഥാനത്ത് മത്സരിക്കാൻ ഓരോ സീറ്റ് വീതം നൽകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ബിഎപിക്ക് ദുംഗർപൂർ-ബൻസ്വാര സീറ്റും ഹനുമാൻ ബേനിവാളിന്റെ ആർഎൽപിക്ക് നാഗൗർ സീറ്റും സിപിഎമ്മിന് സിക്കാർ സീറ്റും നൽകാനാണ് തീരുമാനമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. അന്തിമ പ്രഖ്യാപനം ചൊവ്വാഴ്ച അല്ലെങ്കിൽ ബുധനാഴ്ച വരുമെന്നാണ് വിവരം.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 25ൽ 24 സീറ്റുകളും നേടിയാണ് രാജസ്ഥാനിൽ ബിജെപി ആധിപത്യം സ്ഥാപിച്ചത്. ആർഎൽപി നേതാവ് ഹനുമാൻ ബെനിവാൾ നാഗൗർ സീറ്റിൽ നിന്ന് ജയിച്ചു. കോൺഗ്രസിന് ഒരു സീറ്റ് പോലും കിട്ടാത്ത തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറന്ന ഒരേയൊരു ബിജെപി ഇതര പാർട്ടി ആർഎൽപിയായിരുന്നു.
അതേസമയം പ്രാദേശിക പാർട്ടികളെ ഉൾപ്പെടുത്തി ഇന്ത്യ മുന്നണിയുടെ അടിത്തറ ശക്തിപ്പെടുത്താൻ ശ്രമം നടത്തുമ്പോൾ മുതിർന്ന പാർട്ടി നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറുന്നത് കോൺഗ്രസിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. മുൻ മന്ത്രിമാരായ രാജേന്ദ്ര യാദവും ലാൽ ചന്ദ് കതാരിയയും ഉൾപ്പെടെ രാജസ്ഥാനിലെ നിരവധി കോൺഗ്രസ് നേതാക്കൾ ഞായറാഴ്ച ബിജെപിയിൽ അംഗത്വം സ്വീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക