ദേശീയതലത്തിൽ എം.എസ്.എം.ഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസ് അംഗീകാരം നേടിയ സംരംഭക വർഷം പദ്ധതിയിലൂടെ തുടർച്ചയായ രണ്ടാം വർഷവും ഒരു ലക്ഷം സംരംഭങ്ങളെന്ന ലക്ഷ്യം പൂർത്തിയാക്കി കേരളം. സംരംഭക വർഷം 2 പദ്ധതിയിലൂടെ മാത്രം കഴിഞ്ഞ 11 മാസത്തിനിടെ 1,00,018 സംരംഭങ്ങൾ സംസ്ഥാനത്ത് ആരംഭിച്ചു. 6712 കോടിയുടെ നിക്ഷേപവും 2,09,735 തൊഴിലും സൃഷ്ടിക്കപ്പെട്ടു. സംരംഭക വർഷമെന്ന മെഗാ പദ്ധതിയിലൂടെ കഴിഞ്ഞ 23 മാസത്തിനിടെ കേരളത്തിലേക്ക് 15,138.05 കോടി രൂപയുടെ നിക്ഷേപമെത്തിച്ചേരുകയും 5,09,935 പേർക്ക് തൊഴിൽ ലഭിക്കുകയും ചെയ്തുവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പുതിയ സംരംഭങ്ങളിൽ 9939 പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള സംരംഭങ്ങളാണ്. എസ്.ടി വിഭാഗത്തിൽ നിന്നുള്ള സംരംഭങ്ങളുടെ എണ്ണം 775 ആണ്. ന്യൂനപക്ഷ വിഭാഗം 19,154, ഒ.ബി.സി- 1,41,493, ട്രാൻസ്ജെൻഡർ- 26 എന്നിങ്ങനെയാണ് സംരംഭങ്ങളുടെ എണ്ണം. ഈ കാലയളവിനുള്ളിൽ എറണാകുളം, കൊല്ലം, തിരുവനന്തപുരം, മലപ്പുറം, തൃശ്ശൂർ, പാലക്കാട് ജില്ലയിൽ 20,000ത്തിലധികം സംരംഭങ്ങൾ ആരംഭിച്ചു. എറണാകുളം, മലപ്പുറം ജില്ലകളിൽ അൻപതിനായിരത്തിലധികമാളുകൾക്കും തൃശൂർ, തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ നാൽപതിനായിരത്തിലധികമാളുകൾക്കും തൊഴിൽ നൽകാൻ സംരംഭക വർഷം പദ്ധതിയിലൂടെ സാധിച്ചു.
76377 സ്ത്രീകളെ സംരംഭകരാക്കി മാറ്റാൻ സാധിച്ചു എന്നത് സംരംഭക വർഷത്തിന്റെ ഉജ്വലമായ നേട്ടങ്ങളിലൊന്നാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. രണ്ട് വർഷങ്ങളിൽ ഏറ്റവും കൂടുതൽ സംരംഭങ്ങൾ ഉണ്ടായത് എറണാകുളം ജില്ലയിലാണ്, 24,456. തിരുവനന്തപുരം (24,257), തൃശൂർ (23,700) എന്നിങ്ങനെയാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ള ജില്ലകൾ. കൂടാതെ വ്യാവസായികമായി പിന്നാക്കം നിൽക്കുന്ന ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളിലും മികച്ച പുരോഗതി കൈവരിക്കാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക