ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി രാഷ്ട്രപതി ഭവനിലെത്തി റിപ്പോർട്ട് സമർപ്പിച്ചു. ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തുന്നതിലൂടെ സുതാര്യത ഉറപ്പാക്കാനും വികസനത്തിനും സാധിക്കുമെന്നും ഇത് 2029 ൽ പ്രാവർത്തികമാക്കാം എന്നും കമ്മിറ്റി ശുപാർശ ചെയ്തു.
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഇത് സംബന്ധിച്ച റിപ്പോർട്ട് കൈമാറി. 18,626 പേജുകളോട് കൂടിയ റിപ്പോർട്ടിന് 8 വാല്യങ്ങളാണ് ഉള്ളത്. രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയിൽ ലോക്സഭ, നിയമസഭകൾ, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്ക് ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ശുപാർശകളാണ് പരിശോധിക്കപ്പെട്ടത്.
പൊതുവായ ഇലക്ടറൽ റോളും വോട്ടർ ഐഡിയും നൽകി തെരഞ്ഞെടുപ്പുകൾ ഏകീകരിക്കണമെന്നും സമിതി ശുപാർശ ചെയ്തു. ലോക്സഭയിലേക്കും നിയമസഭകളിലേക്കും ആദ്യഘട്ടത്തിൽ ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുമെന്നും രണ്ടാംഘട്ടത്തിൽ നൂറു ദിവസത്തിനുള്ളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്താമെന്നും സമിതി ശുപാർശ ചെയ്യുന്നു.
സമിതി സമർപ്പിച്ച റിപ്പോർട്ടിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തൂക്കുസഭ വരികയോ അവിശ്വാസപ്രമേയം പാസാവുകയോ ചെയ്താൽ ശേഷിക്കുന്ന അഞ്ചുവർഷത്തേക്ക് പുതിയ തിരഞ്ഞെടുപ്പ് നടത്താമെന്നും നിർദ്ദേശിക്കുന്നു. 2024 ൽ ലോക്സഭ തെരഞ്ഞെടുപ്പ് നടന്നതിനുശേഷം നിലവിൽ വരുന്ന ലോക്സഭയുടെ കാലാവധി കഴിയുന്ന സമയത്ത് ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകൾ നടത്തുന്നതിനായുള്ള നിർദ്ദേശങ്ങളാണ് സമിതി മുന്നോട്ട് വെച്ചിരിക്കുന്നത്.
2029 വരെയാണ് 2024ൽ നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം നിലവിൽ വരുന്ന നിയമസഭകളുടെ കാലാവധി. ഭരണഘടനാഭേദഗതികൾ വരുത്തിയാൽ മാത്രമേ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കാൻ സാധിക്കൂ എന്ന് ചൂണ്ടിക്കാട്ടിയ സമിതി ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയുടെ തത്വങ്ങളെ തകിടം മറിക്കുന്ന ജർമ്മൻ മോഡൽ അവിശ്വാസപ്രമേയം തള്ളുകയും ചെയ്തു.
തെരഞ്ഞെടുപ്പുകൾ ഏകീകരിക്കുന്നതു വഴി ജനങ്ങളെ തെരഞ്ഞെടുപ്പിലേക്ക് ആകർഷിക്കാൻ സാധിക്കുമെന്നും സർക്കാറിന് സാമ്പത്തിക ലാഭം ഉണ്ടാക്കാൻ സാധിക്കും എന്നും സമിതി വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക