കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് താപനില ഉയർന്നു തന്നെ തുടരുകയാണ്. താപനില വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 9 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
മാർച്ച് 18 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് എന്നീ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില വർദ്ധിക്കും എന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
സാധാരണ താപനിലയിൽ നിന്നും 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ വർദ്ധനവ് ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സൂര്യാഘാതം സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും രക്ഷ നേടുന്നതിനായി പൊതുജനങ്ങൾക്ക് ജാഗ്രത നിർദ്ദേശങ്ങളും കേന്ദ്ര കാലാവസ്ഥാവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയും ഉള്ള കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
താപനില വർധിക്കുന്നത് കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും രക്ഷ നേടുന്നതിനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ ഇവയാണ്:
- പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
- പരമാവധി ശുദ്ധജലം കുടിക്കുക. ദാഹം ഇല്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക
- നിർജലീകരണത്തിന് കാരണമാകുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽസമയത്ത് ഒഴിവാക്കുക.
- അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
- പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
- പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ ആർ എസ് ലായനി സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
- മാർക്കറ്റുകൾ കെട്ടിടങ്ങൾ മാലിന്യ ശേഖരണ നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
- വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്
- കുട്ടികൾക്ക് വെയിലേൽക്കുന്ന അസംബ്ലികളും മറ്റു പരിപാടികളും ഒഴിവാക്കുകയോ സമയ ക്രമീകരണം നടത്തുകയോ ചെയ്യണം. വിനോദസഞ്ചാരത്തിന് കുട്ടികളെ കൊണ്ടുപോകുന്ന സ്കൂളുകൾ പകൽ 11 മുതൽ മൂന്നു വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം.
- ഓരോ പഞ്ചായത്ത് അധികൃതരും അങ്കണവാടി ജീവനക്കാരും അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ പ്രത്യേകം ശ്രദ്ധ നൽകണം.
- പകൽ 11 മണി മുതൽ മൂന്നു മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാനുള്ള സാഹചര്യം കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ എന്നിവർ ശ്രദ്ധിക്കേണ്ടതാണ്.
- യാത്രകൾ പോകുന്നവർ ആവശ്യമായ വെള്ളം കയ്യിൽ കരുതുകയും വിശ്രമത്തോടെ യാത്ര തുടരുകയും ചെയ്യുക
- ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പുവരുത്തുകയും നിർമ്മാണ തൊഴിലാളികൾ കർഷക തൊഴിലാളികൾ വഴിയോര കച്ചവടക്കാർ മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുത്തുന്നവർ എന്നിവർ ജോലിസമയം ക്രമീകരിക്കുകയും ചെയ്യുക.
- മൃഗങ്ങൾക്കും പക്ഷികൾക്കും ജലലത ഉറപ്പാക്കുന്നതോടൊപ്പം ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നത് ഒഴിവാക്കുകയും ചെയ്യുക
- പാർക്ക് ചെയ്ത വാഹനങ്ങളിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ ഇരുത്തി പോകരുത്
- നിർജലീകരണം തടയുന്നതിനായി എപ്പോഴും കുടിവെള്ളം കയ്യിൽ കരുതുക. ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുള്ള നടപടികൾ സ്വീകരിക്കുക
- ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണമെന്നും കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം.
- താപനില വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ട്ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻതന്നെ വൈദ്യസഹായം തേടണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക