തൃശൂര്‍: അതിരപ്പിള്ളി വനമേഖലയോട് ചേര്‍ന്ന തോട്ടത്തില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാനയായ ഗണപതിയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ആനയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്ന് പരിശോധനയില്‍ വ്യക്തമായതോടെ ചികിത്സയൊരുക്കാന്‍ ഒരുങ്ങുകയാണ് വനം വകുപ്പ്.
അതിരപ്പിള്ളി പ്ലാന്റേഷന് കോര്‍പ്പറേഷന്റെ എണ്ണപ്പന തോട്ടത്തിലാണ് കൊമ്പനെ അവശനിലയിലായ കണ്ടത്. ബുധനാഴ്ചയും ആന എണ്ണപ്പന തോട്ടത്തില്‍ തന്നെയായിരുന്നു നിലയുറപ്പിച്ചത്. കഴിഞ്ഞ ദിവസം കണ്ട സ്ഥലത്ത് നിന്നും അല്പം മാറിയാണ് ഇന്നലെ ആന ഉണ്ടായിരുന്നത്. സ്ഥിരമായി ജനവാസ മേഖലയിലേക്കെത്തുന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഗണപതി എന്ന് വിളിക്കുന്ന ആന തന്നെയാണിതെന്നാണ് കരുതപ്പെടുന്നത്.
അതേസമയം ഇടുക്കിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ഇടുക്കി ചിന്നക്കനാൽ 301 കോളനിയിലാണ് ഇത്തവണ കാട്ടാന ആക്രമണം ഉണ്ടായത്. നാഗനെന്ന വ്യക്തിയുടെ വീട് ആന തകർത്തു. ചക്കക്കൊമ്പൻ എന്ന ഒറ്റയാനാണ് വീട് തകർത്തതെന്ന് ആദിവാസികൾ വ്യക്തമാക്കി.
അതേസമയം ചക്കക്കൊമ്പൻ കഴിഞ്ഞ ദിവസവും പന്നിയാറിലെ റേഷൻ കട തകർത്തിരുന്നു. പന്നിയാർ എസ്റ്റേറ്റിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ചുണ്ടൽ സ്വദേശി ആന്റണിയുടെ റേഷൻ കടയാണ് കാട്ടാന തകർത്തത്. കുപ്രസിദ്ധനായ അരിക്കൊമ്പൻ സ്ഥിരമായി ഈ റേഷൻ കട തകർത്താണ് അരിയും പഞ്ചസാരയും ഭക്ഷിച്ചിരുന്നത്.
അരിക്കൊമ്പനെ നാടുകടത്തിയതിന് ശേഷം ഈ കെട്ടിടം വീണ്ടും നിർമ്മിച്ച് സുരക്ഷിതത്തിനായി ഫെൻസിംഗും സ്ഥാപിച്ചിരുന്നു. എന്നാൽ പുലർച്ചെ മൂന്ന് മണിയോടെ അടുത്തുണ്ടായിരുന്ന കൊടിമരം പിഴുതെടുത്ത് ഫെൻസിംഗ് തകർത്താണ് പുതുക്കി നിർമ്മിച്ച റേഷൻ കട ചക്കക്കൊമ്പൻ ആക്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക