ഡൽഹി: ഇന്ന് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിഗ്യാന്‍ ഭവനില്‍ വാര്‍ത്താസമ്മേളനം നടത്തി തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിക്കും. അഞ്ച് ഘട്ടങ്ങളിൽ അധികമായി ഇത്തവണ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളില്‍ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കും.
കഴിഞ്ഞ തവണ ഏപ്രില്‍ 11ന് ആരംഭിച്ച് മെയ് 19 വരെ 7 ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നിരുന്നത്. ഫലപ്രഖ്യാപനം മെയ് 23നായിരുന്നു. ലോക് സഭ തെരഞ്ഞെടുപ്പിനൊപ്പം അരുണാചല്‍ പ്രദേശ്, ആന്ധപ്രദേശ്, ഒഡിഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പിന് കശ്മീരും സജ്ജമാണെന്ന് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചിരുന്നു.
അതുകൊണ്ട് കശ്മീരിലും നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോയെന്ന കാര്യത്തിൽ ആകാക്ഷയുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കൊപ്പം പുതുതായി ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിംഗ് സന്ധുവും ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കും.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ മുന്നണികൾ പ്രചാരണം കൂടുതൽ കൊഴുപ്പിക്കുകയാണ്. ഇത്തവണ മുഴുവൻ സീറ്റും നേടുമെന്ന് യുഡിഎഫിന്റെ പ്രതീക്ഷ. കഴിഞ്ഞ വട്ടം വൻ തകർച്ച മറികടന്ന് മുന്നേറ്റമുണ്ടാക്കാനാണ് എൽഡിഎഫ് നീക്കം. കേരളത്തിൽ ഇത്തവണയെങ്കിലും അക്കൗണ്ട് തുറക്കാനായി തീവ്ര ശ്രമം നടത്തുകയാണ് ബിജെപി. പലയിടങ്ങളിലും ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക