ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മദ്യനയ അഴിമതി കേസിൽ വീണ്ടും ചോദ്യം ചെയ്യുന്നതിന് വേണ്ടി ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു.ഇത് ഒമ്പതാം തവണയാണ് അരവിന്ദ് കെജ്രിവാളിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയക്കുന്നത്. മാർച്ച് 21ന് ചോദ്യം ചെയ്യുന്നതിനായി ഹാജരാകാനാണ് സമൻസിൽ എൻഫോസ്മെന്റ് ഡയറക്ടറേറ്റ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞദിവസം ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതുമായി ബന്ധപ്പെട്ട കേസിൽ അരവിന്ദ് കെജ്രിവാളിന് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ഇഡി അടുത്ത സമൻസ് അയച്ചിരിക്കുന്നത്. നേരത്തെ എട്ടുതവണ ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാളിനെ എൻഫോസ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിരുന്നുവെങ്കിലും കെജ്രിവാജരാകാൻ തയ്യാറായിരുന്നില്ല.
അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ആണ് ഇതിനെതിരെയുള്ള ഹർജിയിൽ സമൻസ് അയച്ചത്. സമൻസ് അയച്ചതിനെ തുടർന്ന് ഇന്നലെ കോടതിയിൽ ഹാജരായ കെജ്രിവാളിന് ജഡ്ജിയായ ദിവ്യ മൽഹോത്ര കേസിൽ ജാമ്യം അനുവദിക്കുകയും ചെയ്തു. 2021 നവംബർ 17നാണ് സംസ്ഥാന സർക്കാറിന്റെ വിവിധ ഏജൻസികളുടെ കീഴിലായിരുന്ന മദ്യ വില്പനയും ഇടപാടുകളും സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള നയം പ്രാബല്യത്തിൽ വരുന്നത്.
ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേടുണ്ട് എന്ന ആരോപണം അന്വേഷിക്കാൻ ലെഫ്റ്റനന്റ് ഗവർണറായി വി കെ സക്സേന ചുമതലയേറ്റത്തിന് പിന്നാലെ നിർദ്ദേശം നൽകുകയും ചെയ്തു. ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട് നടന്നു എന്ന് കാട്ടി സിബിഐ പ്രാഥമിക റിപ്പോർട്ട് നൽകിയതോടെ കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്യുകയും വിവാദമായതോടെ മദ്യനയം കഴിഞ്ഞവർഷം ജൂലൈ 31ന് പിൻവലിക്കുകയും ചെയ്തു.
ടെൻഡർ നടപടികൾക്ക് ശേഷം ലൈസൻസ് സ്വന്തമാക്കിയവർക്ക് സാമ്പത്തിക ഇളവുകൾ അനുവദിച്ചു എന്നതാണ് കേസിൽ ഉന്നയിക്കുന്ന പ്രധാന ആരോപണം. ക്രമക്കേടുകളിലൂടെ ലഭിച്ച 100 കോടിയിലേറെ രൂപ ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ഉപയോഗിച്ചുവെന്നും ഇഡി ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക