തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടി അരുന്ധതി നായരുടെ നില ഗുരുതരമായി തുടരുന്നു. മൂന്നു ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് താരം. വ്യാഴാഴ്ച സ്കൂട്ടറില്‍ പോകുമ്പോള്‍ കോവളം ഭാഗത്താണ് അപകടമുണ്ടായത്.
അതേസമയം, ചികിത്സയ്ക്ക് സഹായം ആവശ്യമാണെന്നു കാണിച്ച് സുഹൃത്തും നടിയുമായ ഗോപിക അനില്‍ ഉള്‍പ്പെടെയുള്ളവര്‍ സമൂഹമാധ്യമത്തിലൂടെ അഭ്യര്‍ഥന നടത്തിയിട്ടുണ്ട്.
”എന്റെ സുഹൃത്ത് അരുന്ധതി ഒരപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അരുന്ധതിയുടെ ആരോഗ്യസ്ഥിതി സങ്കീര്‍ണമാണ്. വെന്റിലേറ്ററില്‍ ജീവനുവേണ്ടി പോരാടുകയാണ്. ആശുപത്രിച്ചെലവുകള്‍ താങ്ങാവുന്നതിനും അപ്പുറമാണ്. നിങ്ങളാല്‍ കഴിയുംവിധം സഹായിക്കുക” ഗോപിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
വ്യാഴാഴ്ചയാണ് കോവളം ഭാഗത്തുവെച്ച് നടിയുടെ സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ടത്. തലയ്ക്ക് സാരമായി പരിക്കേറ്റ നടിയുടെ നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. അരുന്ധതിയെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി. അപകട സമയം അരുന്ധതിയുടെ സഹോദരനും കൂടെയുണ്ടായിരുന്നു. പരിക്കേറ്റ ഇരുവരും ഒരു മണിക്കൂറോളം റോഡില്‍ കിടന്നു. അതുവഴി പോയ വാഹനത്തിലുള്ളവരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
തമിഴ്–മലയാളം സിനിമകളിൽ സജീവമായ അരുന്ധതി നായർ വിജയ് ആന്റണിയുടെ ‘സൈത്താൻ’ എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയയായത്.
മലയാളം,തമിഴ് സിനിമകളില്‍ നായികാവേഷം അവതരിപ്പിച്ചിട്ടുള്ള താരമാണ് അരുന്ധതി. 2018ൽ പുറത്തിറങ്ങിയ ‘ഒറ്റയ്ക്കൊരു കാമുകൻ’ എന്ന സിനിമയിലൂടെയാണ് മലയാളത്തിലെ അരങ്ങേറ്റം. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ‘പോർകാസുകൾ’ ആണ് അവസാനമായി അഭിനയിച്ച ചിത്രം. അപകടത്തെപ്പറ്റി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക